കണ്ണൂർ: കരിവെള്ളൂരിലെ വിവാഹ വീട്ടിൽനിന്ന് കവർച്ച ചെയ്യപ്പെട്ട മുപ്പത് പവൻ സ്വർണ്ണാഭരണങ്ങൾ അതേ വീടിനരികിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കരിവെള്ളൂർ പലിയേരിയിലെ ചൂരക്കാട്ട് മനോഹരന്റെ മകൻ അർജുന്റെ ഭാര്യ ആർച്ചയുടെ ആഭരണങ്ങളാണ് വീടിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടത്.
ഇക്കഴിഞ്ഞ മേയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹം നടന്ന അന്ന് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ പിറ്റേ ദിവസം ബന്ധുക്കളെ കാണിക്കാനായി എടുക്കാൻ അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതായി വ്യക്തമായത്.
ഇതേ തുടർന്ന് വീട്ടുകാർ പയ്യന്നൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ മേയ് ഒന്നിനുതന്നെ കവർച്ച നടന്നിട്ടുണ്ടെന്ന നിഗമനത്തിലെത്തി.
അന്വേഷണത്തിന്റെ ഭാഗമായി സബ് ഇൻസ്പെക്ടർമാരായ കെ.മനോജ് കുമാർ, പി.യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിപോലീസ് ബുധനാഴ്ച മനോഹരന്റെ വീട്ടിലെത്തിയിരുന്നു.
വീടിനു ചുറ്റും പരിശോധന നടത്തുന്നതിനിടയിലാണ് തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ ആഭരണം കണ്ടെത്തിയത്.
നാല് മാലകൾ,ഒൻപത് വളകൾ,ബ്രെസ്‌ലെറ്റ് ഉൾപ്പടെ നഷ്ടപ്പെട്ട മുഴുവൻ സ്വർണ്ണവും സഞ്ചിയിലുണ്ടെന്ന് വ്യക്തമായി.
കണ്ടെടുത്ത ആഭരണങ്ങൾ പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ആഭരണം തിരിച്ചു കിട്ടി എന്നതിനാൽ കേസ് അവസാനിപ്പിക്കില്ലെന്നും കുറ്റവാളികളെ പിടിക്കുമെന്നും പോലീസ് പറഞ്ഞു.
ആറുപേരുടെ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.