തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് എല്ലാ കാര്യങ്ങളിലും സ്വന്തം നിയമമുണ്ട്. യു.ജി.സിയുടെയും കേന്ദ്രത്തിന്റെയുമടക്കം നാട്ടിലുള്ള ഒരു നിയമവും അവർ വകവയ്ക്കാറില്ല.
അദ്ധ്യാപക നിയമനത്തിൽ, കോളേജ് അനുവദിക്കുന്നതിൽ, പഠനബോർഡ് രൂപീകരിക്കുന്നതിൽ തുടങ്ങി എല്ലാ കാര്യങ്ങളിലും അവർക്ക് സ്വന്തം നിയമമാണ്.
യുജിസി അഖിലേന്ത്യ തലത്തിൽ നിർത്തലാക്കിയ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ കോഴ്സുകൾ കണ്ണൂരിൽ അനുവദിച്ചതാണ് ഒടുവിലത്തെ സംഭവം. യു.ജി.സിക്ക് വിരുദ്ധമായി കോഴ്സുകൾ തുടങ്ങുന്നത് പ്രൈവറ്റായി പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നാണ് ആശങ്ക.
യുജിസി റെഗുലേഷൻ പ്രകാരം ബിരുദകോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അംഗീകൃതമല്ല. റെഗുലേഷനിൽ സർവകലാശാലകൾ വിവിധ കോഴ്സുകൾ നടത്തേണ്ട വിദ്യാഭ്യാസ രീതികളുടെ ലിസ്റ്റിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാഭ്യാസ രീതി ഉൾക്കൊള്ളിച്ചിട്ടില്ല എന്ന് മാത്രമല്ല കേരള ഹൈക്കോടതിയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ അംഗീകൃതമല്ല എന്ന് യുജിസി സത്യവാങ്മൂലവും നൽകിയിട്ടുമുണ്ട്.
പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വിദ്യാഭ്യാസ രീതി യുജിസി നടപ്പാക്കിയപ്പോൾ ആവശ്യമായ നാക്ക് ഗ്രേഡ് ഇല്ലാത്തതിനാൽ കണ്ണൂർ സർവ്വകലാശാല നടത്തിയിരുന്ന ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വിദ്യാഭ്യാസ രീതി ഉപേക്ഷിക്കേണ്ടതായി വന്നു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിയമം നിലവിൽവന്നതോടെ, ഓപ്പൺ സർവകലാശാല നടത്തുന്ന ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കോഴ്സുകൾ കേരളത്തിലെ മറ്റു സർവകലാശാലകൾ നടത്തുന്നത് നിയമംമൂലം തടഞ്ഞിരുന്നു. എന്നാൽ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാഭ്യാസ രീതി നടത്തുന്നത്.
രണ്ടു വർഷമായി വിവിധ വിഷയങ്ങളിലായി പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിൽ പഠിച്ച എല്ലാ വിദ്യാർത്ഥികളുടെയും സർട്ടിഫിക്കറ്റുകളുടെ നിയമ സാധുത ചോദ്യം ചെയ്യപ്പെടും.
റെഗുലർ വിദ്യാർത്ഥികൾക്ക് നൽകുന്ന അതേ ഡിഗ്രി സർട്ടിഫിക്കറ്റ് പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് കണ്ണൂർ സർവ്വകലാശാല നൽകുന്നത് യുജിസിയേയും രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും ആരോപണമുണ്ട്.
വിവിധ വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര കോഴ്സ്സുകൾക്ക് ഈ അക്കാദമിക് വർഷത്തെ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം സർവ്വകലാശാല പുറത്തിറക്കിയിരിക്കുകയാണ്.
വിദൂര വിദ്യാഭ്യാസ പഠനം നടത്താൻ അർഹതയുള്ള കേരളാ, എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്താതിരിക്കുമ്പോഴാണ് വിദ്യാർത്ഥികൾ വഴിയാധാരമാകുമെന്ന് ആശങ്കപ്പെടുന്ന പ്രൈവറ്റ് പഠനം സമ്മർദ്ദങ്ങൾക്ക് വഴങ്ങി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടപ്പാക്കിയത്.
യുജിസി റെഗുലേഷന് ഘടകവിരുദ്ധമായ കോഴ്സ് നടത്തിയത് മൂലം, യുജിസിക്ക് സർവകലാശാലക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാൻ കഴിയും. നിലവിൽ അനുവദിക്കപ്പെട്ട 100 കോടിയുടെ റൂസ ഫണ്ട് അടക്കം വരുന്ന ഭീമമായ യുജിസി ധനസഹായം പോലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം.
സിപിഎം കേന്ദ്രങ്ങളിൽ നിന്നും ശക്തമായ സമ്മർദ്ദം ഉണ്ടായതാണ്, നിയമവിരുദ്ധമായി പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ ആരംഭിക്കുവാൻ സർവകലാശാല തയ്യാറായത് എന്നും ആരോപണമുണ്ട്.
2025 മെയ് 22ന് ഇറക്കിയ പ്രൈവറ്റ് രജിസ്ട്രേഷൻ നോട്ടിഫിക്കേഷൻ അടക്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി, ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസലർ എന്നിവർക്ക് പരാതി ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാല ഗവർണർ അറിയാതെ 72 ബോർഡ് ഓഫ് സ്റ്റഡീസുകൾ സ്വന്തംനിലയിൽ പുന:സംഘടിപ്പിച്ചത് വിവാദമായിരുന്നു. ഗവർണറുടെ അധികാരത്തിൽ കൈകടത്തിയത് ഹൈക്കോടതി റദ്ദാക്കി.
യോഗ്യതയുള്ള സീനിയർ അധ്യാപകരെയെല്ലാം തഴഞ്ഞ് ഒരു മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവും പാർട്ടി പത്രത്തിലെ ഉദ്യോഗസ്ഥരുമടക്കം കരാർ അദ്ധ്യാപകരുമടക്കം അയോഗ്യർ ബോർഡുകളിൽ ഇടംപിടിച്ചു.
യു.ജി.സി ചട്ടപ്രകാരം അഞ്ചേക്കർ ഭൂമിയില്ലാത്ത കാസർകോട്ടെ പടന്ന ടി.കെ.സി ട്രസ്റ്റിന് സിൻഡിക്കേറ്റുപോലും അറിയാതെ സ്വാശ്രയ കോളേജ് അനുവദിച്ചതാണ് അടുത്തത്.
അടിയന്തര സാഹചര്യത്തിൽ തനിക്കുള്ള സവിശേഷ അധികാരം പ്രയോഗിച്ചാണിതെന്ന് വി.സി ഗവർണറോട് വിശദീകരിച്ചതിന് പിന്നാലെ, വൈസ്ചാൻസലർ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തി, കോളേജ് അനുവദിച്ച ഉത്തരവും അതിന് സർക്കാർ നൽകിയ അനുമതിതും ഹൈക്കോടതി റദ്ദാക്കി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയുടെ ഭാര്യ പ്രിയാവർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിനെതിരായ പരാതികളിൽ ഗവർണർ വിശദീകരണം ചോദിച്ചപ്പോൾ പ്രിയയെ നിയമിച്ചിട്ടില്ലെന്നും റാങ്ക്‌ലിസ്റ്റ് നിയമപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമായിരുന്നു വി.സിയുടെ വിവാദ മറുപടി.