തുടർച്ചയായ നിഷ്‌ക്രിയത്വം, കെടുകാര്യസ്ഥത, താത്കാലിക ജീവനക്കാരുടെ ശമ്പളം പിടിച്ചു വെച്ച് പട്ടിണിക്കിടൽ, ഇതിനൊക്കെ പുറമെ നിയമനങ്ങൾക്ക് കോഴ വാങ്ങുന്ന പാർട്ടി നേതൃത്വവും. വനംവകുപ്പിനെതിരെയും മന്ത്രിക്കെതിരെയും ആരോപണങ്ങൾ ശക്തമാവുമ്പോഴും അനങ്ങാതെ മുഖ്യമന്ത്രിയും സിപിഎമ്മും

എപ്പോഴെല്ലാം മന്ത്രിക്കു നേരെ വിമർശനം ഉയർന്നിട്ടുണ്ടോ അപ്പോഴൊക്കെയും പൂർണ പിന്തുണ നൽകുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന ആക്ഷേപം സിപിഎമ്മിൽ തന്നെ ശക്തമാണ്.

New Update
ak sasindran pinarai vijayan-2
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: ഭരിക്കുന്ന വകുപ്പിനോടോ വന്യ ജീവി - മനുഷ്യ സംഘർഷം രൂക്ഷമാവുമ്പോഴോ യാതൊരു ഉത്തരവാദിത്തമോ കാര്യക്ഷമതയോ കാണിക്കാത്ത മന്ത്രി എന്ന വിശേഷണമാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പൊതുവെ ഉള്ളത്.

Advertisment

എപ്പോഴെല്ലാം മന്ത്രിക്കു നേരെ വിമർശനം ഉയർന്നിട്ടുണ്ടോ അപ്പോഴൊക്കെയും പൂർണ പിന്തുണ നൽകുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന ആക്ഷേപം സിപിഎമ്മിൽ തന്നെ ശക്തമാണ്.


ഏറ്റവും കഴിവു കെട്ട മന്ത്രി എന്ന വിശേഷണമാണ് എ കെ ശശീന്ദ്രന് പ്രതിപക്ഷം നൽകുന്നത്. മന്ത്രി സ്ഥാനം മാറുന്നതിനെ ചൊല്ലി എൻസിപിയിൽ തർക്കങ്ങൾ ഉടലെടുത്ത ഘട്ടങ്ങളിൽ പോലും എകെ ശശീന്ദ്രന് പൂർണ പിന്തുണ നൽകുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്.


ak sasindran pinarai vijayan

മുൻപ് ഫോൺവിളി വിവാദത്തിൽ മന്ത്രി ഉൾപ്പെട്ടപ്പോഴും സിപിഎമ്മും അന്ന് എൽഡിഎഫ് കൺവീനറായിരുന്ന എ വിജയരാഘവനും എകെ ശശീന്ദ്രന് പിന്തുണ നൽകുകയാരിരുന്നു.

പുതിയ കക്ഷികൾ മുന്നണിയിലേക്ക് വന്നതോടെയാണ് വനം വകുപ്പ് 2021ൽ സിപിഐ വിട്ടുകൊടുത്തത്. എന്നാൽ വനം വകുപ്പ് കയ്യിൽ കിട്ടിയ എൻസിപി കാര്യക്ഷമമായി വകുപ്പിനെ കൊണ്ടുപോകുന്നില്ലെന്ന ആക്ഷേപം പിന്നീട് ശക്തമായി.


മാത്രമല്ല, തുടർച്ചയായി വന്യ ജീവി - മനുഷ്യ സംഘർഷം ഉണ്ടാവുകയും വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നാശം വരുത്തുകയും ചെയ്ത സംഭവങ്ങൾ ആവർത്തിച്ചപ്പോൾ വനം വകുപ്പിന്റെയും വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെയും ഇടപെടലും നിലപാടും കാര്യക്ഷമായിരുന്നില്ല എന്ന ആക്ഷേപവും ശക്തമായിരുന്നു.


കണ്ണൂർ ജില്ലയിലടക്കമുള്ള വനം വകുപ്പ് താത്കാലിക ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകാതെ പിടിച്ചു വെക്കുന്നതും വകുപ്പിനെതിരെ കടുത്ത വിമർശനത്തിനാണ് വഴി വെച്ചത്.

വനം വകുപ്പിലെ നിയമനങ്ങളിൽ എൻസിപി നേതാക്കൾ വൻ തോതിൽ പണം വാങ്ങുന്നതായുള്ള ആരോപണവും ശക്തമാണ്. കെടുകാര്യസ്ഥതയും നിരുത്തരവാദ നിലപാടും തുടരുമ്പോഴും അതിനെല്ലാം മൗനാനുവാദം നൽകുന്ന സമീപനമാണ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും.