സംസ്ഥാനത്ത് വിലസി ഗുണ്ടകള്‍.. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം. കാപ്പകൊണ്ടൊന്നും ഗുണ്ടകളെ ഒതുക്കാന്‍ സാധിക്കില്ല

New Update
KAPA POLICE

കോട്ടയം: സംസ്ഥാനത്തു വിലസി ഗുണ്ടകള്‍. തിരുവല്ലയില്‍ ഗുണ്ടാ പിരിവു നല്‍കാത്തതില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതും കാപ്പാ കേസ് പ്രതികളാണ്.

Advertisment

ഇവര്‍ക്കതിര വീണ്ടും കാപ്പ ചുമത്തുമെന്നാണു പോലീസ് പറയുന്നത്. സംസ്ഥാനത്തു നടക്കുന്ന പല കേസുകളിലും പിടിയിലാകുന്നതു കാപ്പാ കേസ് പ്രതികളാണ്.


സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതു കാപ്പകൊണ്ടൊന്നും ഗുണ്ടകളെ ഒതുക്കാന്‍ പോലീസിനു സാധിക്കില്ലെന്നാണ്. മുന്‍പത്തേതില്‍ നിന്നു മാറി ഗുണ്ടകള്‍ ഇപ്പോള്‍ ലഹിക്കച്ചവടത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ലഹരിക്കും മറ്റുമായി നിരവധി യുവാക്കള്‍ ഗുണ്ടാ സംഘങ്ങളില്‍ വന്നുപെടും. ഇവരെക്കൊണ്ടാണു ഗുണ്ടാ നേതാക്കള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നത്. പണവും ലഹരിയും കിട്ടുമെന്നതിനാല്‍ ഇവര്‍ എന്തിനും തയാറാണ്.

images - 2026-02-07T225425.028

എല്ലാത്തിനും പരിഹാരമായി പോലീസ് കാണുന്നതു കാപ്പ നിയമത്തെയാണ്. കാപ്പാ ചുമത്തി ജില്ല കടത്തിയാല്‍ ഗുണ്ടകള്‍ക്കു പ്രാദേശികമായി ഉണ്ടായിരുന്ന ബന്ധം നഷ്ടപ്പെടും ഗുണ്ടകള്‍ നന്നാവുമെന്നും പോലീസ് കരുതുന്നു.

എന്നാല്‍, നാടുകടത്തല്‍ കാലാവധി കഴിഞ്ഞു തിരികെയെത്തുന്ന ഗുണ്ടകള്‍ പൂര്‍വാധികം ശക്തിയോടെ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ തുടരുകയും ചെയ്യും.

അതേസമയം, കാപ്പ ചുമത്തുന്നതിലൂടെ വിലയ മാറ്റം ഉണ്ടായെന്നാണു പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തുകൊണ്ടു കാപ്പാ കേസ് പ്രതികള്‍ വീണ്ടും കുറ്റകൃത്യത്തിനു പിടിക്കപ്പെടുന്നു എന്ന ചോദ്യത്തിനു പോലീസ് ഉദ്യോഗസ്ഥര്‍ക്കു മറുപടിയില്ല.

images - 2026-02-07T225352.205

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ.

2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗുണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തി. കാപ്പ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്.


ഗുണ്ട, റൗഡി എന്നീ രണ്ടു വിഭാഗമായി പരിഗണിച്ചാണു തടവു ശിക്ഷ തീരുമാനിക്കുന്നത്. മാത്രമല്ല, ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിര്‍വചനം ഈ നിയമത്തിലുണ്ട്.


അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക.

spa

മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണു ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്.

പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, കടത്തുകാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍,

മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും.

suj-2-44-750x398

ഇതോടൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവര്‍, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, തുടങ്ങിയവര്‍ ഇതില്‍പ്പെടും. ബ്‌ളേഡിനു പണം നല്‍കിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവര്‍, എന്നിവരെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, അന്യന്റെയോ സര്‍ക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവര്‍ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


അറിയപ്പെടുന്ന ഗുണ്ടകളെയും റൌഡികളെയും ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷം തടയാന്‍ ഡി.ഐ.ജിക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ അധികാരമുണ്ടാകും.


ഏതെങ്കിലും പ്രദേശം പ്രശ്‌നബാധിതമെന്ന് ഉത്തരവിടാന്‍ ഈ ആക്ട് മൂലം ജില്ലാ മജിസ്‌ട്രേട്ടിന് അധികാരമുണ്ടാകും. 

മയക്കുമരുന്നു കേസിലെ പ്രതികള്‍ക്കും കാപ്പ നിയമം ചുമത്താവുന്നതാണെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. 

153577209

സ്വത്തുതര്‍ക്കം, കുടുംബതര്‍ക്കം എന്നിവയുടെ ഭാഗമായി കേസില്‍ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയില്‍പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.

സിറ്റി പോലീസ് കമീഷണര്‍ കലക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണു കാപ്പയ്ക്ക് പരിഗണിക്കുക. അതില്‍ അഞ്ചു വര്‍ഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം.

thiruvallaspaattack-1770360987381-4ced8ce2-6bd1-4122-9048-5d4f6a8fbd25-900x506

അല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കില്‍ മൂന്നു കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം.

കുപ്രസിദ്ധ ഗുണ്ടകളെ ഒരു വര്‍ഷം വരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ട്.

അതേ സമയം കാപ്പ ചുമത്തിയിട്ടും ഭൂരിഭാഗം പേരും കുറ്റകൃത്യങ്ങളിൽ നിന്നു പിന്തിരിയാൻ തയാറല്ലെന്നുള്ളതാണ് വസ്തുത.

Advertisment