/sathyam/media/media_files/2025/09/27/karur-rally-accidnt-2025-09-27-23-07-48.jpg)
തിരുവനന്തപുരം: കരൂരിൽ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ, തമിഴ്നാടിന് സഹായ വാഗ്ദാനവുമായി കേരളം.
ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
തമിഴ്നാട് ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് മന്ത്രി വീണാ ജോർജ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരെ തമിഴ്നാട്ടിലേക്ക് അയയ്ക്കും.
അതേസമയം സംഭവത്തിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് അരുണ ജഗദീശൻ അധ്യക്ഷയായ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. സംഭവത്തിൽ നടൻ വിജയിക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.
ദുരന്തത്തിൽ രാഹുൽ ഗാന്ധി, നടൻ രജനികാന്ത്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരും ദുഃഖം രേഖപ്പെടുത്തി. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. സംഭവം അത്യധികം ദുഃഖകരമാണെന്നും മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.