കാസർകോട്: കാസർകോട് പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ പിടിയിൽ. ജിഷ്ണു, വിഷ്ണു എന്നിവരെ കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ മാസം 19 നാണ് കാസർകോട് കാഞ്ഞിരത്തുങ്കാൽ കുറത്തിക്കുണ്ടിലായിരുന്നു പോലീസുകാരനെ അടക്കം കുത്തി പരിക്കേൽപ്പിച്ച അക്രമ സംഭവം നടന്നത്.
ബിംബൂങ്കാൽ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൂരജ് എന്നിവരെ സഹോദരങ്ങൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ജിഷ്ണുവും വിഷ്ണുവും ലഹരിക്കടിമകളാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.
സരീഷിന് വയറ്റിലാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ഉദ്യോഗസ്ഥൻ സൂരജിന് താടിക്കാണ് പരിക്കേറ്റിരുന്നത്.
സംഭവസ്ഥലത്ത് നിന്ന് കൊടുവാൾ, കത്തി തുടങ്ങിയ ആയുധങ്ങളും ചോര പുരണ്ട വസ്ത്രവും പൊലീസ് കണ്ടെടുത്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു.
കൊലക്കുറ്റം അടക്കം ചുമത്തിയാണ് ബേഡകം പൊലീസ് കേസെടുത്തിട്ടുള്ളത്. എട്ട് വർഷം മുമ്പ് കോട്ടയത്ത് നിന്ന് കാസർകോട്ടേയ്ക്ക് കുടിയേറിയ യുവാക്കൾ റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ്.