കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങുന്നത് തുടർക്കഥയാവുന്നു.
ആശുപത്രിയിൽ ആകെയുള്ള രണ്ട് ഫോറൻസിക് സർജൻമാരിൽ ഒരാൾക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ പകരം ആളെ നയമിക്കാത്തതും മറ്റൊരാൾ അവധിയെടുത്തതുമാണ് പോസ്റ്റ്മോർട്ടം മുടങ്ങാൻ കാരണം.
ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരിച്ച മൂളിയാർ സ്വദേശി അച്യുതന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്.
ഉച്ചവരെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഉച്ചയ്ക്കുശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലെന്നും, പകരം അനസ്തേഷ്യ സർജനാണ് ഇന്ന് പോസ്റ്റ്മോർട്ടം നടത്തുന്നതെന്നും മനസ്സിലായത്. ഇതോടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.