/sathyam/media/media_files/2025/09/23/untitled-2025-09-23-15-47-21.jpg)
തൃപ്പൂണിത്തുറ: നാഷണൽ അക്കാദമി ഫോർ ടെമ്പിൾ ആർട്സിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഊട്ടുപുരമാളികയിൽ നടന്ന കഥകളിയിൽ ദുര്യോധനനും കൃഷ്ണനുമായി വേദിയിൽ നിറഞ്ഞാടിയ സൗപർണയും മകൻ ആയുഷും കഥകളി ആസ്വാദകരെ അഭിനയ മികവുകൊണ്ട് പിടിച്ചിരുത്തി.
യശ്ശഃശരീരരായ കലാമണ്ഡലം കൃഷ്ണൻ നായരുടെയും, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പൗത്രിയും പ്രപൗത്രനും ആണ് സൗപർണ്ണയും മകൻ ആയുഷും. കഥകളിയാചാര്യൻ ഏവൂർ രാജേന്ദ്രൻ പിള്ള ആശാൻ്റെ ശിക്ഷണത്തിൽ ആണ് അമ്മയും മകനും കഥകളി അഭ്യസിക്കുന്നത്. അന്തരിച്ച പ്രശസ്ത നാടക, സിനിമാ നടൻ കലാശാല ബാബു സൗപർണയുടെ അച്ഛൻ ശശികുമാറിന്റെ ജേഷ്ഠ സഹോദരനാണ്.
അഞ്ചാമത്തെ വയസ്സിൽ കഥകളി പഠനം ആരംഭിച്ച സൗപർണ്ണ ഏഴാമത്തെ വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥി ആയ മകൻ, ആയുഷ് രണ്ടുവർഷം മുമ്പാണ് കഥകളിയിൽ അരങ്ങേറ്റം നടത്തിയത്.
കഥകളിക്ക് പുറമേ, സംഗീതത്തിലും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പ്രവീണയാണ് സൗപർണ്ണ. അനേകം കുട്ടികൾ സൗപർണയുടെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്നുണ്ട്.
ആർഎൽവി വിൻസെൻ്റ് തോമസ് മാഷ് ആയിരുന്നു സൗപർണയെ ആദ്യം സംഗീതം പഠിപ്പിച്ചിരുന്നത്. ആർ എൽ വി പ്രഭാവതി ടീച്ചറിൻ്റെ ശിക്ഷണത്തിൽ പത്താം വയസ്സിൽ തുടങ്ങിയ സംഗീത പഠനം ഇപ്പോഴും തുടർന്ന് വരികയാണ്.
മൂന്നാമത്തെ വയസ്സിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ സൗപർണയുടെ ആദ്യ ഗുരു നൃത്താദ്ധ്യാപികയായ അമ്മ വത്സല ശശികുമാർ ആയിരുന്നു. പിന്നീട് അച്ഛൻ്റെ ജ്യേഷ്ഠത്തിമാരായ കലാ വിജയനും ശ്രീദേവി രാജനും ഗുരുക്കന്മാരായി. അഞ്ചാമത്തെ വയസ്സിൽ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും അരങ്ങേറ്റവും നടത്തി.
തുടർന്ന് ആർഎൽവി കുമാരി ടീച്ചറിൻ്റെ ശിക്ഷണത്തിൽ കുച്ചിപ്പുടി അഭ്യസിച്ച് അരങ്ങേറ്റം നടത്തുകയും ഭരതനാട്യത്തിൽ തുടർ പരിശീലനം നേടുകയും ചെയ്തു. വല്യമ്മയായ ശ്രീദേവി രാജനും മകൾ സന്ധ്യ രാജനും എറണാകുളത്ത് ആരംഭിച്ച നൃത്യക്ഷേത്രയിൽ സൗപർണ്ണ ഇപ്പോഴും നൃത്തം പഠിച്ചുകൊണ്ടിരിക്കുകയാണ്..
മുത്തശ്ശിയുടെയും മുത്തശ്ശൻ്റെയും, അപ്പച്ചിമാരുടെയും വല്യച്ഛന്റെയും ഗുരുക്കന്മാരുടെയും അച്ഛൻ്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹാശ്ശിസ്സുകൾ തങ്ങൾക്ക് ലഭിച്ചത് കൊണ്ടാണ് കലാ പാരമ്പര്യം തങ്ങളിലേക്ക് എത്തിച്ചേർന്നതും, അത് നിലനിർത്താൻ വേണ്ടിയാണ് അക്ഷീണം പ്രയത്നിക്കുന്നതെന്നും സൗപർണ്ണ പറഞ്ഞു. ആകാശവാണി ബി ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് സൗപർണ്ണ.
കഥകളിയോടൊപ്പം, ചിത്രരചനയിലും ക്ഷേത്രവാദ്യോപകരണങ്ങളിലും പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് മകൻ ആയുഷ്.