ഇഡി കുറ്റപത്രം തള്ളിയ ഹൈക്കോടതി ഉത്തരവ് മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ മുഖത്തേറ്റ കനത്ത പ്രഹരമെന്ന് കെ.സി വേണുഗോപാല്‍ എംപി. നാഷണല്‍ ഹെറാള്‍ഡ് കേസിലൂടെ പുറത്തായത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയം. കേന്ദ്രനടപടിയും സിപിഎം വര്‍ഗീയതയും ശബരിമല സ്വര്‍ണ്ണക്കൊള്ളയും വിമര്‍ശിച്ച് കെ.സി

New Update
kc venugopal

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി തള്ളിയ നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. 

Advertisment

കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത ദുർബലമായ കേസാണിതെന്ന് തിരിച്ചറിഞ്ഞാണ് ഹൈക്കോടതി ഇഡിയുടെ കുറ്റപത്രം തള്ളിയതെന്ന് വേണുഗോപാല്‍ പറഞ്ഞു.

ഈ വിധിയോടെ ബിജെപിയുടെ വ്യാജപ്രചാരണങ്ങളും രാഷ്ട്രീയ പ്രതികാരവും പൂര്‍ണമായും വെളിച്ചത്തുവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ഡിപ്പാര്‍ട്ടുമെന്റായി മാറിയ ഇഡി 

ബിജെപിയുടെ യജമാനന്മാര്‍ പറയുന്നതനുസരിച്ചാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്ന് വേണുഗോപാല്‍ ആരോപിച്ചു. ഒരു കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ ഇഡിക്ക് ഉണ്ടായിരുന്ന വിശ്വാസ്യത പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. 

“ബിജെപിയുടെ ഡിപ്പാര്‍ട്ടുമെന്റ്” എന്ന് പറയുന്നതിനേക്കാള്‍ താഴ്ന്ന നിലയിലാണ് ഇഡിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വിമര്‍ശിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടും കള്ളക്കേസ് സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

യങ്ങ് ഇന്ത്യ കേസില്‍ അഴിമതിയില്ല; ലക്ഷ്യം പ്രതികാര രാഷ്ട്രീയം

യങ്ങ് ഇന്ത്യ എന്ന കമ്പനിയുടെ പേരില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. എന്നിട്ടും ബിജെപി അഴിമതിയുടെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കണ്ടെത്താന്‍ ശ്രമിച്ചു. 

2016ല്‍ മോദി അധികാരത്തിലെത്തിയതിന് പിന്നാലെ സിബിഐ അന്വേഷിച്ച കേസ് തെളിവില്ലെന്ന കാരണത്താല്‍ ഉപേക്ഷിച്ചതാണ്. അതേ കേസാണ് 2021ല്‍ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി വീണ്ടും പൊടിതട്ടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം

നിയമവിരുദ്ധമായി ഇഡിയെ ഉപയോഗിച്ച് ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക മാത്രമായിരുന്നു ഈ കേസിന്റെ ലക്ഷ്യമെന്ന് വേണുഗോപാല്‍ ആരോപിച്ചു. 55 മണിക്കൂര്‍ തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് രാഷ്ട്രീയ പീഡനത്തിന്റെ ഭാഗമായിരുന്നു. 

സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷനേയും സമാനമായ രീതിയില്‍ അപമാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധാര്‍മികതയുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജിവെയ്ക്കുകയാണ് വേണ്ടതെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘പോറ്റിയെ കേറ്റിയെന്ന’ പാട്ടില്‍ സിപിഎം വര്‍ഗീയത കാണുന്നു

തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോറ്റിയെ കേറ്റിയെന്ന പാട്ടില്‍  സിപിഎം വര്‍ഗീയത കാണുകയാണ്. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പരിഹാസ്യമാണ്.  ഇവരുടെ എല്ലാ നടപടികളും അവരെ വീണ്ടും കുഴിയിലേക്ക് തള്ളിവിടുമെന്നും കെ.സി വ്യക്തമാക്കി.

ഏതെങ്കിലുമൊരു പാട്ടുകൊണ്ടുമാത്രമാണോ തെരഞ്ഞെടുപ്പില്‍ വിജയിക്കുക ?  സോണിയാ ഗാന്ധിയേയും മോദിയേയും പിണറായി വിജയനേയും കുറിച്ച് എന്തെല്ലാം പാട്ടുകള്‍ ഓരോരുത്തര്‍ എഴുതുന്നു. ഭരണപരാജയം വിലയിരുത്താന്‍ പോലും സിപിഎം തുനിയുന്നില്ല. അതില്‍ പോലും സിപിഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമാണെന്നും വേണുഗോപാല്‍ പരിഹസിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തില്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഗൗരവതരമായ വിഷയങ്ങളെല്ലാം കോടതിയ്ക്ക് മുന്നില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ പുറത്തുകൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Advertisment