ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം സർക്കാർ നിയന്ത്രണത്തിലെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ വിശ്വാസ്യത സംശയത്തിലെന്നും ആരോപണം. അന്വേഷണ നടപടികൾ വൈകിപ്പിച്ചത് എൽ.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ​ഗുണമുണ്ടാക്കാനെന്ന് കെ.സി. പ്രതികളെ സംരക്ഷിച്ചാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കെ.സിയുടെ മുന്നറിയിപ്പ്

New Update
kc venugopal

തൃശൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

Advertisment

എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലുകളിൽ പോലും സർക്കാരിന്റെ താൽപര്യം സംരക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

എസ്.ഐ.ടിയുടെ വിശ്വാസ്യത ഹൈക്കോടതി തന്നെ സംശയത്തോടെ നിരീക്ഷിക്കുന്ന സാഹചര്യമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.


കടകംപള്ളിയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെന്നും, എന്നാൽ കേസുമായി ബന്ധമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോൾ അവരുടെ പേരുകളും വിവരങ്ങളും ഉടൻ പുറത്ത് വരുന്നതിലൂടെ അന്വേഷണത്തിലെ ഇരട്ടത്താപ്പ് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു. 


തദ്ദേശ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ചോദ്യം ചെയ്യലുകളുടെ തീയതികൾ മാറ്റിവെച്ചതായും, തിരഞ്ഞെടുപ്പിന് ഗുണകരമായ രീതിയിലാണ് അന്വേഷണ നടപടികൾ വൈകിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

padmakumar vijayakumar

യഥാർത്ഥ പ്രതികളെന്ന് പറയപ്പെടുന്നവരെ ചോദ്യം ചെയ്തിട്ടും ഒന്നും പുറത്തറിയുന്നില്ലെന്നും, പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതിന് ശക്തമായ ജനപ്രതികരണം ഉണ്ടാകുമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. 

ചോദ്യം ചെയ്യലിനെ കോൺഗ്രസ് ഭയക്കുന്നില്ലെന്നും, കുറ്റം ചെയ്തവർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. 


അയ്യപ്പന്റെ സ്വർണം കവർന്നതാരാണെന്നും, ദേവസ്വം ബോർഡ് ഭരിച്ചിരുന്നതും ഇപ്പോൾ ഭരിക്കുന്നതും ആരാണെന്നും, കേരള സർക്കാരിനെ നിയന്ത്രിക്കുന്നത് ആരാണെന്നും ജനങ്ങൾക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. 


പിണറായി വിജയൻ അറിയാതെ കേരളത്തിൽ ഒരു ഇല പോലും അനങ്ങില്ലെന്ന സാഹചര്യത്തിലാണ് കേസ് മുന്നോട്ടുപോകുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.

Pinarayi_Gold101025

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ച സംഭവവും ആരോഗ്യരംഗം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ ഉദാഹരണമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. 

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടതായും, രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ ദിവസവും സർക്കാർ ആശുപത്രികളിലൂടെ കടന്നുപോകുമ്പോൾ ആരോഗ്യരംഗത്തിന്റെ തകർച്ച വ്യക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റത്തൂർ പഞ്ചായത്തിലെ സംഭവങ്ങളിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും, കെപിസിസിയായാലും ഡിസിസിയായാലും പാർട്ടി നിലപാട് ഒന്നുതന്നെയാണെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടിയുടെ താൽപര്യം സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും, വർഗീയ സംഘടനകളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment