തിരുവനന്തപുരം: ബലാത്സംഗ, കൊലപാതക കേസിലെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
അതീവ സുരക്ഷയുള്ളതാണ് കണ്ണൂർ സെൻട്രൽ ജയിൽ. അവിടെനിന്ന് ഗോവിന്ദച്ചാമിയെ പോലൊരു പ്രതി രക്ഷപ്പെടാൻ ഇടയാക്കിയ സാഹചര്യം സർക്കാർ സ്ത്രീസുരക്ഷയ്ക്ക് നൽകുന്ന പരിഗണനയുടെ നേർസാക്ഷ്യമാണ്.
അംഗവൈകല്യമുള്ള ഗോവിന്ദച്ചാമി സെല്ലിലെ കമ്പി മുറിച്ചുമാറ്റി, ഇലക്ട്രിക് ഫെൻസിംഗ് ഉള്ള മതിൽ ചാടി രക്ഷപ്പെട്ടത് ജയിൽ അധികൃതർ അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷമാണെന്നതിൽ തന്നെ അടിമുടി ദുരൂഹതയും ഗൂഢാലോചനയുമാണ് വെളിവാകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ഒരു കാരണവശാലും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതിൽ നിന്ന് കൈ കഴുകാനാവുന്നതല്ല. കേരളത്തിലെ ജയിലുകൾ കുറ്റവാളികൾക്ക് സുഖവാസ കേന്ദ്രങ്ങളാവുകയാണ്. സ്ത്രീസുരക്ഷയ്ക്ക് ഒരു തരിന്പെങ്കിലും പ്രാധാന്യം നൽകിയിരുന്നെങ്കിൽ ഇങ്ങനെയൊന്നുണ്ടാവില്ലായിരുന്നു എന്നും വേണുഗോപാൽ പറഞ്ഞു.