കൊച്ചി: പി.സി. ജോർജിൻ്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
പാലാ ബിഷപ് വിളിച്ചുചേർത്ത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രസാദ് കുരുവിള നിലപാട് വ്യക്തമാക്കിയത്.
പ്രത്യേക ഏതെങ്കിലും മതത്തേക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ല. പൊതുസമൂഹത്തിൽ ചർച്ച ചെയ്യുന്ന മാരക ലഹരി ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ ഒരു സാധാരണക്കാരന്റെ വികാരം ഒരു മതത്തെയും വ്രണപ്പെടുത്താതെ പരാമർശിച്ചു എന്നതിനപ്പുറം ഇതിനെ കാണേണ്ടതില്ല. പിസി ജോർജിന്റെ പ്രസംഗം നാലുതവണ ആവർത്തിച്ച് താൻ പരി ശോധിച്ചതാണെന്നും പ്രസാദ് പറഞ്ഞു.
മാരക ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്. രൂപതാതിർത്തിക്കുള്ളിലെ എം.പി.മാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡൻ്റുമാർ, ഹെഡ്‌മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, വർഗീയ രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന പിസി ജോർജിന്റെ പ്രസ്താവനയെ ന്യായീകരിച്ച കെ.സി.ബി.സി നിലപാടിനെതിരെ വിശ്വാസികൾ തള്ളിക്കളഞ്ഞു.
പിസി ജോർജിന്റെ മതസ്പർദ്ധ വളർത്തുന്ന പ്രസംഗത്തെ അംഗീകരിക്കാനാവില്ലെന്നും കെസിബിസിയുടെ നിലപാട് തിരുത്തണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം.