വയനാട്ടിൽ രണ്ടിടത്ത് വൻ ഉരുൾപൊട്ടൽ: കനത്ത നാശനഷ്ടം, നാനൂറിലധികം പേർ അപകടത്തിലെന്ന് നാട്ടുകാർ

New Update
ee3eeeeeee

വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെ ആണ് ഉരുൾപൊട്ടിയതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രണ്ടാമതും ഉരുൾപൊട്ടിയതായി വിവരമുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. കഴിഞ്ഞ തവണ ഉരുൾപൊട്ടിയ പുത്തുമലയ്ക്ക് അടുത്താണ് ഈ പ്രദേശം.

Advertisment

പ്രദേശത്തേക്കുള്ള പാലം ഒലിച്ചുപോയതിനാൽ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. മേപ്പാടിയും മുണ്ടക്കൈയും ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളവരെ പുറത്തെത്തിക്കുക ദുഷ്കരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

രക്ഷാപ്രവർത്തനത്തിനിടെ ചൂരൽമല ടൗണ്ണിൽ മണ്ണിടിച്ചിലും ഉണ്ടായി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘം ചൂരൽമലയിലെത്തിയിട്ടുണ്ട്.

സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവൻ രക്ഷാസംഘങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും റോഡും, പാലവും തകർന്നും, വെള്ളം കയറിയും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിനാൽ രക്ഷാപ്രവർത്തനത്തെ പ്രതികൂലമാവുകയാണ്.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരൽ ദുഷ്കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനാണ് ശ്രമം.

ചൂരൽമലയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയെന്നും വീടുകളിൽ വെള്ളവും ചെളിയും കയറിയെന്നുമാണ് റിപ്പോർട്ടുകൾ.

 

 

Advertisment