/sathyam/media/post_banners/rWKohnNbwJigiIFqqXnn.jpg)
കോട്ടയം: മാവേലിക്കര മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍ നാലാം തവണയും കൊടിക്കുന്നില്‍ സുരേഷ് കൈയ് പൊക്കും. ഒരു പിടി റൊക്കോര്‍ഡുകളുമായാന് കൊടിക്കുന്നില്‍ ഇക്കുറി ലോക്‌സഭയുടെ പടികയറുക. പലരും ഇക്കുറി കൊടിക്കുന്നിലിന്റെ തോല്‍വി പ്രവചിച്ചെങ്കിലും ചങ്ങനാശേരി നിയമസഭാ മണ്ഡലം നല്‍കിയ ഭൂരിപക്ഷത്തില്‍ കൊടിക്കുന്നില്‍ വിജയിക്കുകയായിരുന്നു.
വോട്ടെണ്ണലിന്റെ അവസാനഘട്ടംവരെ നെഞ്ചിടിപ്പും ടെന്‍ഷനും വര്‍ധിപ്പിച്ച് അവസാനറൗണ്ടിലാണ് കൊടിക്കുന്നില്‍ സുരേഷ് 9323 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ സി.എ. അരുണ്‍കുമാറിനെ പരാജയപ്പെടുത്തിയത്. ചങ്ങനാശേരി നിയോജകമണ്ഡലം തന്നെയാണ് കൊടിക്കുന്നില്‍ സുരേഷിനെ ഇപ്രാവശ്യവും തുണച്ചത്. 16,450 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചങ്ങനാശേരി നേടിക്കൊടുത്തത്. കഴിഞ്ഞതവണ 23,410വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയത് മാടപ്പള്ളി മണ്ഡലത്തില്‍ നിന്നാണ്. 4493 വോട്ടുകളുടെ ഭൂരിപക്ഷമാണ് കൊടിക്കുന്നിലിനു ലഭിച്ചത്. കെ-റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗൗരവമായി ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. മാടപ്പള്ളിയില്‍ ഈ വിഷയം ഏറെ പ്രതിഫലിക്കപ്പെട്ടിട്ടുണ്ട്.
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ പത്തനാപുരം, കുന്നത്തുനാട്, കൊട്ടാരക്കര, മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട്, ചങ്ങനാശേരി തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടത് മുന്നണിക്കു മുന്‍തൂക്കമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മാവേലിക്കരയില്‍ യുഡിഎഫിനും കൊടിക്കുന്നില്‍ സുരേഷിനും വിജയം അത്ര എളുപ്പമല്ലെന്നായിരുന്നു പ്രവചനം.
എന്നാല്‍, കൊടിക്കുന്നില്‍ സുരേഷിന്റെയും യു.ഡി.എഫിന്റെയും ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയം നേടിയത്. കഴിഞ്ഞതവണ അറുപതിനായിരത്തിനുമേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കൊടിക്കുന്നില്‍ വിജയിച്ചത്.
സിപിഐ ഓരോ തവണയും കൊടിക്കുന്നിലിനെ നേരിടാന്‍ വ്യത്യസ്തരായ ആളുകളെ തെരഞ്ഞെടുപ്പ് രംഗത്തിറക്കി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കുറി അരുണ്‍കുമാറിനെ കളത്തിലിറക്കിയതിലൂടെ കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം കുത്തനെ കുറക്കാന്‍ കഴിഞ്ഞത് എല്‍.ഡി.എഫിന് ആശ്വാസിക്കാം.
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം നിലവില്‍വന്ന 2009 മുതല്‍ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും കൊടിക്കുന്നില്‍ വിജയം ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ എം.പി.യാകുന്ന നേതാവ് എന്ന റെക്കോഡ് കൂടി മുന്‍ കേന്ദ്രമന്ത്രി കൂടിയായ കൊടിക്കുന്നിലിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
പൊന്നാനിയെ പ്രതിനിധാനം ചെയ്ത് ഏഴു തവണ പാര്‍ലമെന്റിലെത്തിയ ജി.എം. ബനാത്‌വാലയുടെയും വടകരയില്‍ നിന്നും മത്സരിച്ച് ആറു തവണ എംപി.യായ കെ.പി. ഉണ്ണികൃഷ്ണന്റെയും റെക്കോഡാണ് കൊടിക്കുന്നില്‍ മറികടന്നത്. മധ്യതിരുവിതാംകൂറിലെ സ്ഥിരം സംവരണ മണ്ഡലമായ അടൂര്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഇല്ലാതായപ്പോഴാണ് 2009-ല്‍ സംവരണപദവി മാവേലിക്കരയ്ക്ക് കൈവന്നത്.
സംവരണ മണ്ഡലമായ ശേഷം 2009-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടൂരിലെ സിറ്റിങ് എം.പി.യായിരുന്ന കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ മത്സരിച്ചു. അന്നു മുതല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെയും കൊടിക്കുന്നിലല്ലാതെ മറ്റൊരു ഉത്തരം മാവേലിക്കരയ്ക്കുണ്ടായിരുന്നില്ല. ഇന്നത്തെ വിജയം കൂടി എഴുതിച്ചേര്‍ത്തതോടെ അടൂരില്‍ നിന്നും മാവേലിക്കരയില്‍ നിന്നുമായി എട്ടു തവണയാണ് കൊടിക്കുന്നില്‍ പാര്‍ലമെന്റില്‍ വിജയക്കൊടി നാട്ടുന്നത്.