കേരളത്തിലെ ആദ്യത്തെ ബുക്ക് എടിഎം തലസ്ഥാനത്ത്. ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി സജി ചെറിയാന്‍

എടിഎം കാര്‍ഡിട്ടാല്‍ പണം കിട്ടുന്നത് പോലെ വെന്‍ഡിങ് മെഷീന്‍ വഴി ബുക്ക് കിട്ടുന്ന സംവിധാനം.

New Update
saji cheriyan

തിരുവനന്തപുരം: എടിഎം കാര്‍ഡിട്ടാല്‍ പണം കിട്ടുന്നത് പോലെ വെന്‍ഡിങ് മെഷീന്‍ വഴി ബുക്ക് കിട്ടുന്ന സംവിധാനം. കൈരളി തിയറ്ററിലാണ് സംസ്ഥാനത്തെ ആദ്യ ബുക്ക് വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ബുക്ക് മാര്‍ക്ക് കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എടിഎം പോലൊരു വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്.

Advertisment

ഒരേസമയം 25 റേക്കുകളിലായി പുസ്തകങ്ങള്‍ ഉണ്ടാകും. വെന്‍ഡിങ് മെഷീന് പുറത്തുള്ള ടാബില്‍ ഏതൊക്കെ പുസ്തകങ്ങളാണ് ഉള്ളതെന്ന് കാണാം. ആവശ്യമുള്ളത് ക്ലിക്ക് ചെയ്താന്‍ ക്യുആര്‍ കോഡ് തെളിയും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്താല്‍ അടയ്‌ക്കേണ്ട തുക കാണാം. ഗൂഗിള്‍ പേ വഴി പണം അടയ്ക്കാം. പിന്നാലെ താഴെയുള്ള ബോക്സിലേക്ക് പുസ്തകം വീഴും.


 

ഇത്തരത്തില്‍ ഡിസ്പ്ലേ ബോര്‍ഡില്‍ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ പേ വഴി പണം അടച്ചാല്‍ പുസ്തകം കിട്ടുന്നവിധമാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സഹായത്തിന് വിളിക്കാന്‍ നമ്പറും നല്‍കിയിട്ടുണ്ട്. 


മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ മെഷീനില്‍ ഉണ്ടാകും. പുസ്തകങ്ങള്‍ തീരുന്നത് അനുസരിച്ച് പുതിയ പുസ്തകങ്ങള്‍ നിറയ്ക്കും. പുതിയതും വ്യത്യസ്തവുമായ ഈ സംരംഭം വായനക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ബുക്ക്മാര്‍ക്ക്.


ബുക്ക് വെന്‍ഡിങ് മെഷീന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കെഎഫ്ഡിസി എംഡി പി എസ് പ്രിയദര്‍ശന്‍, ബുക്ക് മാര്‍ക്ക് മെമ്പര്‍ സെക്രട്ടറി എബ്രഹാം മാത്യു, എഴുത്തുകാരന്‍ വിനു എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.