കേരള ബ്രാൻഡ്: പത്ത് ഉത്പന്നങ്ങൾക്കായി സമഗ്ര സർവേ പൂർത്തിയായി

New Update
Nanma
തിരുവനന്തപുരം, സെപ്റ്റംബർ 16- കേരളത്തിന്റെ വ്യാവസായിക മേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ട്, 'കേരള ബ്രാൻഡ്' പദ്ധതിയുടെ ആദ്യഘട്ട സർവേ പൂർത്തിയായി. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പാക്കി, 'കേരള ബ്രാൻഡ്' എന്ന പേരിൽ ആഗോള വിപണിയിൽ എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ ഈ സമഗ്ര സർവേയിൽ, സംസ്ഥാനത്തെ 1124 നിർമ്മാണ യൂണിറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
Advertisment
'കേരള ബ്രാൻഡ്' ലേബലിനായി ആദ്യഘട്ടത്തിൽ പരിഗണിച്ച പത്ത് ഉത്പന്നങ്ങളാണ് കാപ്പി, തേയില, തേൻ, നെയ്യ്, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പിവിസി പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കന്നുകാലി തീറ്റ എന്നിവ. ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരം, ഉത്പാദന രീതികൾ, ധാർമികവും സുസ്ഥിരവുമായ മാനദണ്ഡങ്ങൾ, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വിലയിരുത്താനാണ് സർവേ നടത്തിയത്.
സർവേയിലൂടെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഈ ഉത്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ രൂപപ്പെടുത്തും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമ്മാതാക്കൾക്ക് 'കേരള ബ്രാൻഡ്' എന്ന പേരിൽ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിക്കും. ഇത് ഉത്പന്നങ്ങൾക്ക് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വലിയ സ്വീകാര്യത നേടാൻ സഹായിക്കും.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ നേതൃത്വത്തിൽ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർമാർ, ബിസിനസ് ഡെവലപ്‌മെന്റ് സർവീസ് പ്രൊവൈഡർമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് സർവേ നടത്തിയത്. നിർമ്മാണ യൂണിറ്റുകളിൽ നേരിട്ടെത്തിയാണ്  വിവരങ്ങൾ ശേഖരിച്ചത്. 
കേരളത്തിന്റെ വ്യവസായ നയത്തിൽ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. "നമ്മുടെ ഉത്പന്നങ്ങൾക്ക് ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും ഒരു ആഗോള മുദ്ര നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നമ്മുടെ നിർമ്മാതാക്കൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകും," അദ്ദേഹം കൂട്ടിച്ചേർത്തു.
"സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉത്പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും. ഇത് കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യത നേടാൻ സഹായിക്കും," വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്.വ്യക്തമാക്കി.
'കേരള ബ്രാൻഡ്' പദ്ധതിയിലൂടെ, ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു പ്രമുഖ സംസ്ഥാനമായി കേരളം മാറുമെന്നാണ് പ്രതീക്ഷ.
Advertisment