മലയോര ജനതയുടെ ദുരിതം കേന്ദ്ര വനം മന്ത്രിയെ ധരിപ്പിച്ച് കേരള കോണ്‍ഗ്രസ് (എം). പ്രശ്‌നങ്ങള്‍ കേട്ട മന്ത്രി കേരളം സന്ദര്‍ശിക്കുമെന്നു ഉറപ്പു നല്‍കി. കേരള കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കാമെന്നും മന്ത്രി

New Update

ന്യൂഡല്‍ഹി: മലയോര ജനതയുടെ ദുരിതം കേന്ദ്ര വനം മന്ത്രിയെ ധരിപ്പിച്ചു കേരള കോണ്‍ഗ്രസ്(എം). വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് സന്ദര്‍ശിക്കുമെന്നു ഉറപ്പു നല്‍കിയതായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി വ്യക്തമാക്കി. 

Advertisment

സംസ്ഥാനത്തെ ഗുരുതരമായ വന്യമൃഗ ആക്രമണ ആക്രമണത്തിനു ശാശ്വത പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്  പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എമാരും നേതാക്കളും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത്. വിഷയത്തിൻ്റെ ഗൗരവം മനസിലാക്കിയാണ് മന്ത്രി ഉറപ്പു നല്‍കിയത്.


1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും, വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനു ദേശീയ ദുരന്തനിവാരണ നിയമവും ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു ഡല്‍ഹിയില്‍ കേരള കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് മാര്‍ച്ചിനും ധര്‍ണയ്ക്കും ശേഷമായിരുന്നു സംഘം മന്ത്രിയെ സന്ദര്‍ശിച്ചത്. 


കേന്ദ്ര നിയമത്തിലെ സെക്ഷന്‍ 11(2) ചട്ടം, ജനവാസ മേഖലകളിലിറങ്ങി ആക്രമിക്കുന്ന ഒരു വന്യമൃഗത്തെ പ്രാണരക്ഷാര്‍ഥം കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്ന ഒരാളിനെ ക്രിമിനല്‍ നിയമത്തിന്റെ നടപടിക്രമങ്ങളില്‍ നിന്നും ഒഴിവാക്കുന്നുണ്ടെങ്കിലും ഈ നിയമം തെറ്റായി വ്യാഖ്യാനിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പേരില്‍ കേസെടുക്കുകയാണ്.

ഇത്തരം സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താതെ ഒരാളെ പ്രതിയാക്കാന്‍ പാടില്ലെന്നിരിക്കെ വ്യാപകമായി ഈ നിയമപ്രകാരം കുറ്റം ചുമത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. 

publive-image


മറ്റു കുറ്റകൃത്യങ്ങളില്‍ ഒരാള്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ടത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പ്രോസിക്യൂഷന്‍ ആണെങ്കില്‍ വനം വകുപ്പ് ചുമത്തുന്ന കേസുകളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ ബാധ്യതയായി ഇത് മാറുന്നു. 


നിയമത്തിന്റെ ഈ ദുരുപയോഗം തടയുന്നതിനു കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 63 പ്രകാരം പ്രത്യേകമായ ഒരു ഉത്തരവു പുറപ്പെടുവിക്കണമെന്നും നിവേദക സംഘം കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി.

നേരത്തെ കേരള ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചിനു ശേഷം ജന്തര്‍ മന്ദിറില്‍ നടന്ന ധര്‍ണ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. 


മുന്‍ എം.പി. തോമസ് ചാഴികാടന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയെ എല്‍.ഡി.എഫ് എംപിമാരായ കെ. രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി. സന്തോഷ് കുമാര്‍, എ.എ റഹീം, പി.പി സുനീര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. 


ധര്‍ണയില്‍ ചീഫ് വിപ്പ് ഡോ എന്‍. ജയരാജ്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോണി നെല്ലൂര്‍, റെജി കുന്നംകോട് ജോസ് പുത്തന്‍കാല, സിറിയക് ചാഴികാടന്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. 

പാര്‍ലമെന്റ് മാര്‍ച്ചിനു പാര്‍ട്ടി ജില്ലാപ്രസിഡന്റുമാരായ ജോസ് പാലത്തിനാല്‍, സജി അലക്‌സ്, വഴുതാനത്ത്  ബാലചന്ദ്രന്‍, കെ.കുശലകുമാര്‍, ഉണ്ണികൃഷ്ണന്‍ ഈച്ചരേത്ത്, സജി സെബാസ്റ്റ്യന്‍, ടി.എം ജോസഫ്, 

ടോമി തോമസ് ഉന്നതാധികാര സമിതി അംഗങ്ങളായ വി.ടി. ജോസഫ്, ചെറിയാന്‍ പോളച്ചിറക്കല്‍, ബെന്നി കക്കാട്, ബേബി ഉഴുത്തുവാല്‍, ജെന്നിങ്‌സ് ജേക്കബ്, മുഹമ്മദ് ഇക്ബാല്‍, ഡോ. മാത്യു ലൂക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment