/sathyam/media/media_files/2026/01/07/monce-joseph-2026-01-07-16-07-56.jpg)
കോട്ടയം: നിയമസഭയില്‍ കോട്ടയത്തു മികച്ച വിജയം പ്രതീക്ഷിച്ചാണ് കോൺഗ്രസ് തയാറെടുപ്പകൾ നടത്തുന്നത്. നിലവില്‍ യുഡിഎഫിന് നാല് എംഎല്‍എമാരാണ് കോട്ടയത്തുള്ളത്.
കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ എന്നിവിടങ്ങളിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചത്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, വൈക്കം നിയോജകമണ്ഡലങ്ങളില്‍ എൽഡിഎഫും വിജയിച്ചു.
കഴിഞ്ഞ തവണ ഏറ്റുമാനൂരും ചങ്ങനാശേരിയിലും കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ നേതാക്കളാണ് മത്സരിച്ചു പരാജയപ്പെട്ടത്. ഇക്കുറി ഈ സീറ്റുകൾ കോൺഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയിരുന്നു. നിരവധി കോൺഗ്രസ് നേതാക്കളാണ് രണ്ടു സീറ്റിലേക്കും കണ്ണു വെച്ചിരിക്കുന്നത്.
എന്നാൽ, എന്തു വന്നാലും സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. കേരള കോണ്‍ഗ്രസ് നിലവിലുളള പത്തു സീറ്റിലും മല്‍സരിക്കുമെന്നു മോൻസ് ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. മണ്ഡലം വച്ചുമാറുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മോൻസ് പറയുന്നു.
മോൻസിൻ്റെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കിയതും തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്തില്‍ അടക്കം സീറ്റുകളില്‍ വിട്ടുവീഴ്ച നടത്തിയത് രണ്ടു സീറ്റുകളും ഏറ്റെടുക്കുന്നത് മുന്നില്‍ കണ്ടാണ്.
ലോക്സഭയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് നിയമസഭയില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ധാരണ ഉണ്ടായിരുന്നു. ഇതു പാലിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നാണ് കോൺഗ്രസിലെ വികാരം.
എന്നാൽ, സീറ്റുകൾ തിരിച്ചെടുക്കുമെന്നാണ് കോൺഗ്രസിലെ ഉറച്ച വിശ്വാസം. കഴിഞ്ഞപ്രാവശ്യം പത്തു സീറ്റില്‍ കേരളാ കോൺഗ്രസ് മത്സരിച്ചപ്പോൾ രണ്ടിടത്ത് മാത്രമാണ് ജയിച്ചതെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ നടക്കുന്ന സീറ്റ് ചർച്ചകളിൽ കേരളാ കോൺഗ്രസ് വഴങ്ങുമെന്നാണ് കോൺഗ്രസിൻ്റെ പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us