സാങ്കേതികവിദ്യ പുതിയ അവസരങ്ങള്‍ തുറക്കുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ് - മുഖ്യമന്ത്രി പിണറായി വിജയന്‍

New Update
Pic 2 (1)
തിരുവനന്തപുരം: സാങ്കേതികവിദ്യ പുതിയ അവസരങ്ങള്‍ തുറക്കുകയും ഓരോ പൗരനെയും ശാക്തീകരിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളര്‍ന്നുവരുന്ന സുപ്രധാന സാങ്കേതിക മേഖലയില്‍ കേരളം നിര്‍മായ നേട്ടങ്ങള്‍ കൈവരിക്കുന്ന വേളയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍-2025 ല്‍ 'കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ദി ചീഫ് മിനിസ്റ്റര്‍' എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisment

ആഗോള പങ്കാളിത്തങ്ങള്‍ പ്രാദേശിക മുന്നേറ്റങ്ങള്‍ക്ക് ഇന്ധനമാകുകയും സര്‍വകലാശാലകള്‍ നവീകരണത്തിന്‍റെ ശക്തികേന്ദ്രങ്ങളായി മാറുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭക മേഖലയില്‍ പ്രവര്‍ത്തിക്കാനും സ്വപ്‌നം കാണാനും പുതിയ ഉയരങ്ങള്‍ താണ്ടാനും പറ്റിയ സ്ഥലമാണിതെന്ന ചിന്ത ചെറുപ്പക്കാര്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ കേരളത്തിനായിട്ടുണ്ട്. ഗവേഷണത്തെ പ്രശ്‌ന പരിഹാരങ്ങളാക്കി മാറ്റുകയും അക്കാദമിക് മികവിനെ വ്യവസായത്തെയും സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും സ്വാധീനിക്കുന്ന നൂതനാശയങ്ങളാക്കി മാറ്റുകയും ചെയ്യുന്ന വേദിയായി സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നു.

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ ശാക്തീകരിക്കുന്നതിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചും അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കിയും സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം സമാഹരിച്ചുമുള്ള എമര്‍ജിങ് ടെക്‌നോളജി ഹബ്ബായി കേരളം മാറുകയാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി പൂര്‍ണ്ണമായും ബന്ധിപ്പിച്ചിരിക്കുന്ന സംസ്ഥാനത്തിന് ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണലുകളുടെ സാന്നിധ്യം ഉറപ്പാക്കാനും സംസ്ഥാനത്തുടനീളമുള്ള വിജ്ഞാന വ്യവസായങ്ങളെ വികേന്ദ്രീകരിക്കാനും തുല്യമായ വളര്‍ച്ച ഉറപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന മൂന്ന് താത്പര്യപത്രങ്ങള്‍ ചടങ്ങില്‍ കൈമാറി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ജര്‍മ്മനിയില്‍ നിന്നുള്ള നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറി എന്നിവ തമ്മിലുള്ള ത്രികക്ഷി താത്പര്യപത്രം ലോകോത്തര ഡീപ്-ടെക് ആക്‌സിലറേഷന്‍ സൗകര്യം സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നതാണ്.

കേരളം വര്‍ഷങ്ങളായി നൈപുണ്യ വിദ്യാഭ്യാസത്തില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് സെഷനില്‍ സംസാരിക്കവേ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി  വി ശിവന്‍കുട്ടി, പറഞ്ഞു. നൈപുണ്യ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ഏര്‍പ്പെട്ട സഹകരണങ്ങള്‍ സജീവമായി പിന്തുടരുമെന്നും തിരുവനന്തപുരം കരമനയില്‍ സ്‌കില്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സാമൂഹിക, സാമ്പത്തിക പുരോഗതി സ്വീകരിക്കുന്ന മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ദുബായ് സെന്‍റര്‍ ഓഫ് എഐ ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സയിദ് അല്‍ ഫലാസി പറഞ്ഞു. മനോഭാവത്തിലെ മാറ്റം വലിയ കുതിച്ചുചാട്ടത്തിന് എങ്ങനെ കാരണമായി എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ദുബായ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ-റെഡി കേരളം കെട്ടിപ്പടുക്കുക, പ്രത്യേക വികസനത്തിനായി സ്‌പേസ്ടെക് പോലുള്ള മേഖലകള്‍ തിരഞ്ഞെടുക്കുക, സംസ്ഥാനത്തെ വൃത്തിയുള്ളതും മാലിന്യരഹിതവുമായി നിലനിര്‍ത്തുക എന്നിവ സംസ്ഥാനത്തിന്‍റെ പരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിര്‍ണായക മേഖലകളാണെന്ന് ഇന്‍ഫോസിസ് കോ-ഫൗണ്ടറും സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈ പവര്‍ ഐടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ എസ്ഡി ഷിബുലാല്‍ അഭിപ്രായപ്പെട്ടു.

പങ്കാളിത്തവും ഇടപെടലും കണക്കിലെടുക്കുമ്പോള്‍ ഹഡില്‍ ഗ്ലോബലിന്‍റെ ഈ പതിപ്പ് മികച്ച വിജയമായിരുന്നുവെന്ന് സംസ്ഥാന ഇലക്ടോണിക്‌സ്-ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

ആഗോള വിപണി പ്രയോജനപ്പെടുത്തുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ആനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് തന്‍റെ   സംരംഭത്തിന്‍റെ കാതലാണെന്ന് എവിജിസി സ്റ്റാര്‍ട്ടപ്പ് ക്രാവ് കോ-ഫൗണ്ടറും നടനുമായ നിവിന്‍ പോളി പറഞ്ഞു.

സ്റ്റാര്‍ട്ടപ് മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷമായി കേരളം മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അത് നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്‍റെയും ആവാസവ്യവസ്ഥയെ അതിവേഗം വളരാന്‍ പ്രാപ്തമാക്കുന്നുണ്ടെന്നും കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സര്‍ക്കാരിന്‍റെ നയങ്ങളും സംരംഭങ്ങളും ഈ പരിവര്‍ത്തനത്തിന് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി എസ് ഷാനവാസ് സന്നിഹിതനായിരുന്നു.
Advertisment