കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് കോവളത്ത് തുടക്കം

 ത്രിദിന പരിപാടിയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നിയുള്ള 'വിഷന്‍ 2031' അവതരിപ്പിച്ചു

New Update
huddy global
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് കോവളത്ത് തുടക്കമായി. രാജ്യത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്‍റെ നേതൃപരമായ പങ്ക് തുറന്നുകാട്ടുന്ന പരിപാടിയാണ് 'ഹഡില്‍ ഗ്ലോബല്‍ 2025'.
Advertisment
 
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡില്‍ ഗ്ലോബല്‍ സഹായകമാകും. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ സെഷനുകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാട്ടും. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും.
 
കേരളത്തിന്‍റെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള വിഷന്‍ 2031 പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു. എഐ, ഓട്ടോമേഷന്‍, ഷിപ്പിംഗ് വിതരണ ശൃംഖലകള്‍ തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാന്‍ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തുറമുഖ വളര്‍ച്ച, വ്യാവസായിക ശേഷി, ഉള്‍നാടന്‍ ജലഗതാഗതം എന്നിവ സംയോജിപ്പിക്കുന്ന തന്ത്രപ്രധാന വികസന മേഖലകളിലൊന്നായി വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ ട്രയാങ്കിള്‍ ഉയര്‍ന്നുവരുന്നു. വിഴിഞ്ഞം തുറമുഖം അതിന്‍റെ കവാടമായും ദക്ഷിണ കേരളവും തമിഴ്നാടും നിര്‍മ്മാണ, സമുദ്ര സേവന കേന്ദ്രമായും, പുനലൂര്‍-തെങ്കാശി ബെല്‍റ്റ് എഞ്ചിനീയറിംഗ്, കാര്‍ഷിക വ്യാവസായിക കേന്ദ്രമായും ഇതിന്‍റെ ഭാഗമാകുന്നു. ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, ക്ലീന്‍ ടെക് വ്യവസായങ്ങള്‍ എന്നിവയ്ക്ക് സമാനതകളില്ലാത്ത സാധ്യതകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

എഐ, റോബോട്ടിക്സ്, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യകള്‍, ഭക്ഷ്യ സാങ്കേതികവിദ്യകള്‍, ഒപ്റ്റിക്സ്, ഡിജിറ്റല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള സാങ്കേതിക കമ്പനികള്‍, നൂതന ഗവേഷണ ലാബുകള്‍, പ്രമുഖ സര്‍വകലാശാലകള്‍ എന്നിവ കൊണ്ടുവരുന്നതിനാണ് ഡിജിറ്റല്‍, സയന്‍സ് പാര്‍ക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  കെഎസ്‌യുഎമ്മിന്‍റെ ഗ്രാന്‍റ്, സീഡ് ഫണ്ടിംഗ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ സംരംഭ മൂലധനം ആകര്‍ഷിക്കുന്നതിനുമായി ഫണ്ട്-ഓഫ്-ഫണ്ടിനൊപ്പം സര്‍ക്കാര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ (കെഎഫ്സി) വീണ്ടും മൂലധനവല്‍ക്കരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സ്കെയിലിംഗിനെ സഹായിക്കുന്ന സ്വകാര്യ സീഡ് ഫണ്ടിനായി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ കെ.സി ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ 'ഇന്‍കുബേറ്റേഴ്സ്, ആക്സിലറേറ്റേഴ്സ് ആന്‍ഡ് സ്റ്റാര്‍ട്ടപ്സ്' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. മുതിര്‍ന്ന ആനിമേഷന്‍ വിദഗ്ധനും ആനെസി ഇന്‍റര്‍നാഷണല്‍ ആനിമേഷന്‍ ഫെസ്റ്റിവലിലെ അവാര്‍ഡ് ജേതാവുമായ സുരേഷ് എറിയാട്ടിനെ ടെക്നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്‍ സിഇഒ പി.ജയകുമാറിന്‍റെ സാന്നിധ്യത്തില്‍ മന്ത്രി ആദരിച്ചു.

'സ്റ്റാര്‍ട്ട് ആക്ഷന്‍സ് സ്പീക്ക് ലൗഡര്‍ ദാന്‍ വേര്‍ഡ്സ് റിപ്പോര്‍ട്ട് ഓണ്‍ എ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം' എന്ന വിഷയത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പ്രഭാഷണം നടത്തി. എഐ, ഇന്‍റര്‍-സയന്‍സ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ ആഴത്തിലുള്ള വൈദഗ്ധ്യവും എഞ്ചിനീയറിംഗ്, ഡാറ്റ, സൈബര്‍ സുരക്ഷ എന്നിവയിലെ വിശാലമായ കഴിവുകളും സംയോജിപ്പിച്ച് വ്യവസായ പങ്കാളികള്‍ക്ക് ശക്തമായ സാന്നിധ്യവും സ്ഥിരമായ നവീകരണവും നല്‍കുന്ന തൊഴില്‍ ശക്തിയെ സൃഷ്ടിക്കുകയാണെന്ന് സാംബശിവ റാവു പറഞ്ഞു. മികച്ച പ്രൊഫഷണലുകളുടെ സാന്നിധ്യം, ഉയര്‍ന്ന ജീവിത നിലവാരം, താങ്ങാവുന്ന ചെലവ് എന്നിവ കേരളത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഉന്നത നിലവാരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. ഉത്തരവാദിത്ത നിക്ഷേപത്തിന്‍റെയും സാങ്കേതിക മേഖലയുടെയും പ്രോത്സാഹനത്തില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെയും ജര്‍മ്മനിയിലെയുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികവിദ്യയുടെ വിവിധ മേഖലകളില്‍ ശക്തമായ സഹകരണം സ്ഥാപിക്കാന്‍ കഴിയുമെന്ന് 'അതിര്‍ത്തികളില്ലാത്ത നൂതനാശയങ്ങള്‍: ആഗോള സ്വാധീനത്തിനായി ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം കെട്ടിപ്പടുക്കല്‍' എന്ന വിഷയത്തില്‍ സംസാരിച്ച ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ ചൂണ്ടിക്കാട്ടി. ഏതൊരു നൂതന പങ്കാളിത്തവും അതിര്‍ത്തികള്‍ക്കപ്പുറമായിരിക്കണമെന്നും ജര്‍മനിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 60,000 വിദ്യാര്‍ത്ഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളിലൂടെയും ഒത്തുചേരലുകളിലൂടെയും കാര്യമായ നേട്ടങ്ങള്‍ക്കായി ഹഡില്‍ ഗ്ലോബല്‍ പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്താന്‍ 'നല്ലൊരു നാളെയ്ക്കായി സംരംഭകരും ഉദ്യോഗസ്ഥരും ഒരുമിച്ച് കൂടുന്നു' എന്ന വിഷയത്തില്‍ സംസാരിക്കവേ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക സ്റ്റാര്‍ട്ടപ്പുകളോടും സംരംഭകരോടും അഭ്യര്‍ത്ഥിച്ചു.
 
'മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ കേരളം എന്തുകൊണ്ട് ആഭ്യന്തര സമ്പത്ത് വളര്‍ത്തണം' എന്ന വിഷയത്തില്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു സംസാരിച്ചു. മികച്ച പ്രൊഫഷണലുകളുടെ സാന്നിധ്യവും ഉയര്‍ന്ന ജീവിത നിലവാരവുമാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന സവിശേഷതകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിലിക്കണ്‍ വാലി മാതൃക പകര്‍ത്തുന്നത് എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനക്ഷമമാകില്ല. ശരിയായ രീതിയില്‍ കഴിവുകളെ സമീപിക്കുന്നതും ഗവേഷണ വികസനത്തിലെ ദീര്‍ഘകാല ശ്രദ്ധയും വിജയത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്‍റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്എന്‍ഐകള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്‍റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള വേദിയായി ഹഡില്‍ ഗ്ലോബല്‍ 2025 മാറും.

Advertisment