കേരളത്തിലെ ആദ്യത്തെ സൈബര്‍ സുരക്ഷ എഐ സാസ് പ്രൊഡക്ട് സ്റ്റാര്‍ട്ടപ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപൂലീകരിച്ചു

New Update
start up syber
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സൈബര്‍ സുരക്ഷ സാസ് (സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്) പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പായ ബീഗിള്‍ സെക്യൂരിറ്റി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു. സ്റ്റാര്‍ട്ടപ്പിന്‍റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് 3 ലെ യമുന ബില്‍ഡിംഗിലാണ് ബീഗിള്‍ സെക്യൂരിറ്റിയുടെ പുതിയ ഓഫീസ്.
Advertisment

വിജിലന്‍സ് ആന്‍ഡ് ആന്‍റി-കറപ്ഷന്‍ ബ്യൂറോ ഡയറക്ടറും ഡിജിപിയുമായ മനോജ് എബ്രഹാം, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ഭാവിയിലേക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലും സൈബര്‍ സുരക്ഷാ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഡാര്‍ക്ക് വെബ് വിശകലനം ചെയ്യുന്നതിനുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ പോലീസ് വകുപ്പിന്‍റെ സ്ഥിരം പങ്കാളിയാണ് ബീഗിള്‍ സെക്യൂരിറ്റി. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന വേളയില്‍ ബീഗിള്‍ പോലുള്ള കമ്പനികള്‍ പോലീസിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബര്‍ ആക്രമണസാധ്യത കുറയ്ക്കുന്നത് ഏറെ പ്രാധാന്യമുള്ള പ്രവര്‍ത്തനമാണെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് എതിരാളികളില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഫലപ്രദമായ സുരക്ഷ ഉറപ്പാക്കിയിരുന്നു. അതിനാല്‍ ബീഗിള്‍ സെക്യൂരിറ്റി പോലുള്ള സൈബര്‍ സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിരവധി അവസരങ്ങളുണ്ട്. ടെക്നോപാര്‍ക്കിലെ ബീഗിള്‍ സെക്യൂരിറ്റി, പ്രൊഫേസ് തുടങ്ങിയ കമ്പനികള്‍ സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രാധാന്യം നേടുകയും രാജ്യത്തെ കൂടുതല്‍ ശക്തമാക്കുന്നതില്‍ പങ്ക് വഹിക്കുകയും ചെയ്യുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2020 ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പിന് സൈബര്‍ സുരക്ഷയില്‍ ഇതിനോടകം വിശ്വസനീയമായ ഇടം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ബീഗിള്‍ സെക്യൂരിറ്റിയുടെ എഐ പവേര്‍ഡ് ഓട്ടോമേറ്റഡ് പെനട്രേഷന്‍ ടെസ്റ്റിംഗ് പ്ലാറ്റ് ഫോം പൂര്‍ണമായും കേരളത്തില്‍ വികസിപ്പിച്ചതാണ്. മുമ്പ് സമഗ്രമായ സൈബര്‍ സുരക്ഷാ നടപടികള്‍ താങ്ങാന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍റര്‍പ്രൈസ്-ഗ്രേഡ് പരിരക്ഷ പ്രാപ്യമാക്കാന്‍ ഈ പ്ലാറ്റ് ഫോമിലൂടെ സാധിച്ചു.

ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളില്‍ സൈബര്‍ സുരക്ഷ കൂടുതല്‍ പ്രാപ്യവും വിപുലീകരിക്കാവുന്നതുമാക്കി മാറ്റുന്നതില്‍ ബീഗിള്‍ സെക്യൂരിറ്റി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന് 144 രാജ്യങ്ങളിലായി 1800-ലധികം ഉപഭോക്താക്കളുണ്ട്.


ആഗോള സൈബര്‍ സുരക്ഷാ ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബീഗിള്‍ സെക്യൂരിറ്റി പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. വിവിധ മേഖലകളിലായി ബിസിനസുകളെ ലക്ഷ്യം വച്ചുള്ള എപിഐ അധിഷ്ഠിത ആക്രമണങ്ങളില്‍ 300 ശതമാനം വര്‍ധനവ് കാണിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 42,000-ത്തിലധികം പ്രധാന സൈബര്‍ ആക്രമണങ്ങള്‍ ബീഗിള്‍ സെക്യൂരിറ്റിയുടെ സാങ്കേതികവിദ്യ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ കണ്ടെത്താതിരുന്നാല്‍ വലിയ ഡാറ്റാ ലംഘനങ്ങള്‍ക്ക് കാരണമാകുമായിരുന്നുവെന്ന് ബീഗിള്‍ സെക്യൂരിറ്റിയുടെ സുരക്ഷാ ഗവേഷണ സംഘം പറയുന്നു.

പരമ്പരാഗത രീതികളെ അപേക്ഷിച്ച് ബീഗിള്‍ സെക്യൂരിറ്റിയുടെ എഐ എഞ്ചിന്‍ സൈബര്‍ സുരക്ഷാ പരിശോധന സമയം 75 ശതമാനം വരെ കുറയ്ക്കുകയും സങ്കീര്‍ണമായ ഭീഷണികള്‍ കണ്ടെത്തുന്നതിനുള്ള നിരക്ക് 67 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ കുറവ് ഇത് സൂചിപ്പിക്കുന്നു. 3.5 ദശലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.


സൈബര്‍ സുരക്ഷ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും തുടര്‍ച്ചയുള്ളതുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചതെന്ന് ബീഗിള്‍ സെക്യൂരിറ്റി സഹസ്ഥാപകനും സിഇഒയുമായ റെജാ റെഹിം പറഞ്ഞു. സ്ഥാപനത്തിന്‍റെ വിപുലീകരണം നവീകരണത്തിനും ആഗോള തലത്തിലെ സ്വാധീനത്തിനുമുള്ള ദീര്‍ഘകാല കാഴ്ചപ്പാടിനെ കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ ഓഡിറ്റും ഉപദേശ സേവനങ്ങളും ബീഗിള്‍ സെക്യൂരിറ്റി നല്‍കിവരുന്നു.