/sathyam/media/media_files/2025/09/18/kj-shine-2025-09-18-17-04-01.jpg)
കൊച്ചി: സ്ത്രീകളെ ലക്ഷ്യമിട്ട് നടക്കുന്ന അപവാദ പ്രചരണങ്ങൾ കേരള സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും, സ്ത്രീവിരുദ്ധതയുടെ ജീർണിച്ച രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും പറവൂർ നഗരസഭ കൗൺസിലറും എൽഡിഎഫ് ലോക്സഭ സ്ഥാനാർഥിയുമായിരുന്ന കെ.ജെ. ഷൈൻ ടീച്ചർ വ്യക്തമാക്കി.
സിപിഎം വനിതാ നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ നാട്ടുകാർ ചേർന്ന് പിടികൂടിയെന്ന തലക്കെട്ടോടെ വന്ന വാർത്തക്ക് പിന്നാലെയാണ് ഷൈൻ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തിയത്.
പ്രമുഖ ദിനപത്രത്തിലെ വാർത്തയെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അപവാദങ്ങൾ ഒരാൾക്ക് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും വലിയ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
“ജീർണതയും ഭീരുത്വവും നിറഞ്ഞ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരെ മ്ലേച്ഛപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്കരാണെന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു,” എന്ന് ഷൈൻ ടീച്ചർ ചൂണ്ടിക്കാട്ടി.
തൻറെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമിച്ച വലതുപക്ഷ സാമൂഹ്യമാധ്യമ ഹാൻഡിലുകൾക്കും മാധ്യമങ്ങൾക്കും എതിരെ മുഖ്യമന്ത്രി, പോലീസ് മേധാവി, വനിതാ കമ്മീഷൻ എന്നിവർക്കു പരാതി നൽകുമെന്ന് ഷൈൻ ടീച്ചർ വ്യക്തമാക്കി.