തിരുവനന്തപുരം: സി.പി.എമ്മിൻെറ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഏപ്രിൽ 2ന് കൊടിയേറാനിരിക്കെ പൊളിറ്റ് ബ്യൂറോയിൽ പുതുതായെത്തുന്ന വനിതാ നേതാക്കൾ ആരൊക്കെയാണെന്ന ചർച്ചകൾ സജീവമായി.
നിലവിൽ പൊളിറ്റ് ബ്യൂറോയിൽ അംഗങ്ങളായിരിക്കുന്ന 2 നേതാക്കളും പ്രായപരിധിയെത്തിയതിനാൽ ഒഴിയുന്ന സാഹചര്യത്തിലാണ് പുതുതായി ആരൊക്കെ എത്തുമെന്ന ചർച്ചകൾ സജീവമായിരിക്കുന്നത്.
കേരളത്തിൽ നിന്നുളള കെ.കെ.ശൈലജയാണ് പൊളിറ്റ് ബ്യൂറോയിൽ എത്താൻ അർഹതയുളള നേതാവ്. ഇപ്പോൾ പൊളിറ്റ് ബ്യൂറോയിലുളള വനിതാ നേതാക്കൾ കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും സീനിയറായ വനിതാ നേതാവ് കെ.കെ. ശൈലജയാണ്.
/sathyam/media/media_files/HPSbXC3KWTLus0XYJKgN.jpg)
കേരള ഘടകത്തിൻെറ സംഘടനാ ബലം കണക്കിലെടുക്കുമ്പോൾ പൊളിറ്റ് ബ്യൂറോയിൽ ഒഴിവ് വരുന്ന രണ്ടിൽ ഒരെണ്ണത്തിൽ പ്രാതിനിധ്യം ലഭിക്കണമെന്ന് നിശ്ചയമായും ആവശ്യപ്പെടാൻ കഴിയും.
കെ.കെ.ശൈലജയെ പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്താൻ കേരള നേതൃത്വം സമ്മർദ്ദം ചെലുത്തുമോ എന്നാണ് അറിയാനുളളത്.
ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യ മന്ത്രി എന്ന നിലയിൽ നിപ, കോവിഡ് പ്രതിരോധത്തിലൂടെ മികച്ച പ്രതിഛായ ഉണ്ടാക്കിയ ശൈലജയോട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളള നേതാക്കൾക്ക് അത്ര പഥ്യമില്ല എന്നത് പരസ്യമായ രഹസ്യമാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൂടി ഉയർത്തിക്കാട്ടപ്പെട്ട ശൈലജയ്ക്ക് രണ്ടാം തവണ മന്ത്രിസ്ഥാനം നൽകാത്തതാണ് സംസ്ഥാന നേതൃത്വത്തിൻെറ അനിഷ്ടം പ്രകടമാക്കപ്പെട്ട നടപടി.
പൊളിറ്റ് ബ്യൂറോ അംഗത്വത്തിന് പരിഗണിക്കപ്പെടുമ്പോൾ സംസ്ഥാന നേതൃത്വത്തിൻെറ നിലപാട് എന്തായിരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
/sathyam/media/media_files/C8pDLcArEZFfOKB5tje4.webp)
കേരളത്തിൽ നിന്ന് പൊളിറ്റ് ബ്യൂറോയിലേക്ക് ഒഴിവില്ലാത്ത കാരണം ചൂണ്ടിക്കാട്ടി കേരള ഘടകം ശൈലജയെ പിന്തുണക്കാതിരിക്കാം. നാല് നേതാക്കളാണ് കേരളത്തിൽ നിന്ന് പൊളിറ്റ് ബ്യൂറോയിൽ അംഗങ്ങളായുളളത്.
പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരാണ് കേരളത്തിൽ നിന്നുളള പൊളിറ്റ് ബ്യൂറോ അംഗങ്ങൾ.
80 വയസ് പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയനെ പിബിയിലെ സ്ഥിരം ക്ഷണിതാവാക്കി മാറ്റിയാൽ കേരളത്തിൽ നിന്ന് ഒരാൾക്ക് കൂടി പൊളിറ്റ് ബ്യൂറോയിൽ എത്താം.
ഇനി പിണറായി വിജയനെ സ്ഥിരാംഗമായി നിലനിർത്തുകയാണെങ്കിൽ തന്നെ അംഗസംഖ്യ വർദ്ധിക്കുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് ഒരംഗത്വം കൂടി ആവശ്യപ്പെടാനും കഴിയും.
കെ.കെ.ശൈലജ കഴിഞ്ഞാൽ പിന്നെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളിൽ പ്രമുഖ മഹിളാ അസോസിയേഷൻ നേതാവ് മറിയം ധാവ്ളയും തമിഴ്നാട്ടിൽ നിന്നുളള കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകിയുമാണ്.
മഹാരാഷ്ട്രയിൽ നിന്നുളള മറിയം ധാവ്ള നിലപാടുളള നേതാവും മാതൃകാ കമ്മ്യൂണിസ്റ്റ് ജീവിതം നയിക്കുന്ന നേതാവുമാണ്. മറിയം ധാവ്ളയുടെ പങ്കാളി അശോക് ധാവ്ള പൊളിറ്റ് ബ്യൂറോ അംഗവും പുതിയ ജനറൽ സെക്രട്ടറിയായി പരിഗണിക്കപ്പെടുന്ന നേതാവുമാണ്.
മഹാരാഷ്ട്രയിലെ കർഷക സമരത്തിൻെറ മുന്നണി പോരാളിയും സംഘാടകരിൽ ഒരാളുമാണ് അശോക് -മറിയം ധാവ്ള ദമ്പതികൾ.
/sathyam/media/media_files/2025/03/31/KwEe2PN2GwVA3p8NuIID.webp)
കമ്മ്യൂണിസ്റ്റ് ദമ്പതികളായ പ്രകാശ് കാരാട്ടും ബൃന്ദാ കാരാട്ടും പൊളിറ്റ് ബ്യൂറോയിൽ നിന്ന് മധുര പാർട്ടി കോൺഗ്രസിൽ ഒഴിയുമ്പോൾ മറ്റൊരു മാർക്സിസ്റ്റ് ദമ്പതികൾ പൊളിറ്റ് ബ്യൂറോയിൽ എത്തുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
തമിഴ്നാട്ടിലെ മഹിളാ അസോസിയേഷൻെറ പ്രധാന നേതാവായ യു.വാസുകി ദീർഘകാലമായി കേന്ദ്ര കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന നേതാവാണ്. 17 അംഗ പൊളിറ്റ് ബ്യൂറോയിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുളള ജി.രാമകൃഷ്ണൻ ഒഴിയുന്നുമുണ്ട്.
പാർട്ടി കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം എന്ന നിലയിൽ തമിഴ്നാട്ടിൽ നിന്ന് ഒരാളെ പിബിയിൽ ഉൾപ്പെടുത്താൻ സാധ്യതയുമുണ്ട്. തമിഴ്നാട്ടിൽ നിന്നുളള മുതിർന്ന നേതാവ് ഉമാനാഥിൻെറയും പാപ്പാ ഉമാനാഥിൻെറയും മകളാണ് യു.വാസുകി.