കെ.എം. മാണിക്ക് തലസ്ഥാനത്ത് സ്മാരകം; വെള്ളയമ്പലത്ത് 25 സെന്റ് ഭൂമി അനുവദിച്ചു, സ്മാരക നിർമ്മാണത്തിനായി 30 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകാൻ മന്ത്രിസഭാ തീരുമാനം

New Update
2km

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ സ്മരണാർത്ഥം കെ.എം. മാണി ഫൗണ്ടേഷന് തലസ്ഥാനത്ത് സ്ഥലം അനുവദിച്ചു. 

Advertisment

തിരുവനന്തപുരം വെള്ളയമ്പലത്ത് വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നൽകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് സർക്കാർ ഭൂമി കൈമാറിയിരിക്കുന്നത്. 

2020-21 ബജറ്റിൽ തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ് കെ.എം. മാണിക്ക് സ്മാരകം നിർമ്മിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തിയത്. 

അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് തന്നെ ഉചിതമായ സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങൾ ഇതോടെ ഫലം കണ്ടിരിക്കുകയാണ്.

കേരള രാഷ്ട്രീയത്തിൽ റെക്കോർഡുകളുടെ തോഴനായിരുന്നു കെ.എം. മാണി. പാലാ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ വിജയിച്ച അദ്ദേഹം 25 വർഷത്തോളം മന്ത്രിയായി സേവനമനുഷ്ഠിച്ചു. 

13 ബജറ്റുകൾ അവതരിപ്പിച്ച അദ്ദേഹം കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു എന്ന നേട്ടത്തിനും ഉടമയാണ്. ആഭ്യന്തരം, ധനം, റവന്യൂ തുടങ്ങി ഒട്ടേറെ സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

Advertisment