പാരറ്റ് ഫീവർ അഥവ സിറ്റാക്കോസിസ് മനുഷ്യരിൽ പടന്നു പിടിക്കുന്നു. തത്തകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
സിറ്റകോസിസ് എന്നും ഈ രോഗം അറിയപ്പെടുന്നു. ക്ലമിഡോഫില സിറ്റാക്കി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. തത്ത പോലുള്ള പക്ഷികളെ ബാധിക്കുന്ന ഈ ബാക്ടീരിയ വായുവിലൂടെ പകരാനും സാധ്യതയുള്ളതിനാല്‍ യൂറോപ്പിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെ മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിലും അത്തരം കേസുകളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓസ്‌ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് പാരറ്റ് ഫീവര്‍ കേസുകളില്‍ വര്‍ധന.
പേശിവേദന, തലവേദന, പനി, വരണ്ട ചുമ, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകാം. ആന്റിബയോട്ടിക് മരുന്നുകളിലൂടെ ചികിത്സ ആരംഭിക്കുന്നത് ന്യുമോണിയ പോലുള്ള സങ്കീര്‍ണ്ണതകളെ ഒഴിവാക്കാന്‍ സഹായിക്കും.