/sathyam/media/media_files/2025/09/23/photos358-2025-09-23-08-37-46.jpg)
കൊച്ചി: കെ ജെ ഷൈനിന് എതിരെയുള്ള സൈബർ ആക്രമണ കേസില്‍ പ്രതികളുടെ സൈബർ വിവരങ്ങൾ ക്രോഡീകരിച്ചു വരുന്നെന്ന് അറിയിച്ച് മെറ്റ.
വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉടൻ കൈമാറും. അന്വേഷണം വേഗത്തിലാക്കാൻ സമീപ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരും അന്വേണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. യുട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ ഒന്നാം പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണൻ ഒളിവിലാണ്.
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് പറവൂരിലെ വീട്ടിൽ. പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു.
അധിക്ഷേപ പരാമർശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണിൽ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാൻ സൈബർ ഫോറൻസിക് സംഘത്തിന് കൈമാറും. ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്.
ഗോപാലകൃഷ്ണനും കെ എം ഷാജഹാനും പുറമേ കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം.
കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു.
സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നൂറിലധികം പ്രൊഫൈലുകൾ പരിശോധിച്ചു. ഷാജഹാന്‍റെയും ഗോപാലകൃഷ്ണന്‍റെയും പോസ്റ്റുകളിൽ കമന്‍റിട്ടവരെ ആലുവ സൈബർ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്.