അമിത് 'വലിയ പുള്ളി', കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധം?. കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി കസ്റ്റംസ്

നടന്‍ അമിത്തിന്റെ ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താനും കസ്റ്റംസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

New Update
1001276032

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Advertisment

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ആദ്യമായി പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ആര്‍സി വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

 കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്.

അതേസമയം നടന്‍ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 അമിത് ചക്കാലക്കലിന് കോയമ്പത്തൂരിലെ വാഹന മാഫിയയുമായി ബന്ധം ഉണ്ടോ എന്നതടക്കമാണ് അന്വേഷിക്കുന്നത്.

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ആയിരത്തോളം ആഡംബര കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 200 ഓളം വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്.

 ഇതുവരെ കസ്റ്റംസിന് 38 വാഹനങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ സാധിച്ചത്. റെയ്ഡിന്റെ വിവരം അറിഞ്ഞ് നിരവധിപ്പേര്‍ വാഹനങ്ങള്‍ ഒളിപ്പിച്ചതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്.

റെയ്ഡുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസിന്റെ തീരുമാനം. അതിനിടെയാണ് കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

രേഖകള്‍ അനുസരിച്ച് അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലുള്ളതാണ് വാഹനം. എന്നാല്‍ ആര്‍സി രേഖകളിലെ മേല്‍വിലാസം വ്യാജമാണെന്നാണ് കസ്റ്റംസ് പറയുന്നത്.

ഇങ്ങനെയൊരാളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ കൈവശവും ഇങ്ങനെയൊരു വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല.

ഇത്തരത്തില്‍ പല വാഹനങ്ങളും വ്യാജ രേഖ സൃഷ്ടിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

അതിനിടെ നടന്‍ അമിത്തിന്റെ ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താനും കസ്റ്റംസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി അമിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിച്ചുവരുത്തിയേക്കും.

നടന്‍ അമിത് 'വലിയ പുള്ളി' എന്നാണ് കസ്റ്റംസ് വിശേഷിപ്പിക്കുന്നത്. വാഹനയിടപാടുകളിലെ മുഖ്യ ഇടനിലക്കാരില്‍ ഒരാളാണ് അമിത് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

 കോയമ്പത്തൂരിലെ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധം ഉണ്ടെന്നും സംശയമുണ്ട്.

 ഈ പശ്ചാത്തലത്തിലാണ് നടനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisment