/sathyam/media/media_files/2025/09/29/amrutha-hospital-2025-09-29-23-34-05.jpg)
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്സലൻസ് അവാർഡ് അമൃത ആശുപത്രിയും കരസ്ഥമാക്കി.
തുടർച്ചയായി ഏഴാം വർഷമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്സലൻസ് അവാർഡ് അമൃത ആശുപത്രി കരസ്ഥമാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിലും, സുസ്ഥിരമായ പ്രവർത്തനങ്ങളിലും കാണിച്ച മാതൃകാപരമായ സംഭാവനകളെ മുൻ നിർത്തിയാണ് അവാർഡ്.
പുരസ്കാരം അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ പരിസ്ഥിതി സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അമൃത ആശുപത്രിയിലെ പരിസ്ഥിതി സുരക്ഷാ ജനറൽ മാനേജർ രാജേഷ് ആർ. ആർ ഏറ്റുവാങ്ങി.
സർക്കാർ ഏർപ്പെടുത്തിയ പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്കാരം അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മികച്ച മറ്റു സ്ഥാപനങ്ങൾ എന്ന വിഭാഗത്തിലാണ് പുരസ്കാരം.
ജല-വായു മലിനീകരണ നിയന്ത്രണ സംരംഭങ്ങൾ, ഊർജ്ജ-ജല സംരക്ഷണ പരിപാടികൾ, പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും വേണ്ടിയുള്ള ശ്രദ്ധേയമായ പ്രോജക്റ്റുകൾ എന്നിവയിലെ നേട്ടങ്ങളും സർവകലാശാലയുടെ നേതൃത്വത്തിൽ ക്യാമ്പസിനകത്തും പുറത്തുമായി നടത്തിയ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമാണ് സർവ്വകലാശാലയെ പുരസ്‌കാരത്തിന് അർഹരാക്കിയത്.
തുടർച്ചയായി മൂന്നാം തവണയാണ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് പുരസ്‌കാരത്തിന് അർഹരാകുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ വേദിയിൽ വച്ച് അമൃത സ്കൂൾ ഓഫ്എഞ്ചിനീയറിംഗ് അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, അമൃത സ്കൂൾ ഫോർ ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ ജി നായർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.