/sathyam/media/media_files/2025/03/24/ikfGOTfS8cDgfdL6qYhK.jpg)
കൊച്ചി: ബിജെപിയിലെ പ്രബല വിഭാഗമാണ് പിണറായിയെ മൂന്നാമതും അധികാരത്തിൽ എത്താൻ സഹായിക്കുന്നതെന്ന് പി.വി അൻവർ.
അപകടകരമായ സാഹചര്യത്തിലേക്ക് കേരളത്തിൻ്റെ രാഷ്ട്രീയ ഭാവി എത്തുന്നുവെന്നും വർഗീയ വിഭജനം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ആൾ​ദൈവങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന പാർട്ടി ഇപ്പോൾ ആൾദൈവങ്ങളെ തെരഞ്ഞുനടന്ന് കെട്ടിപ്പിടിക്കുന്നുവെന്നും അധികാരത്തിന് വേണ്ടി തരം താഴാവുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നുവെന്നും അൻവർ കുറ്റപ്പെടുത്തി.
ഉത്തരേന്ത്യയിൽ യോ​ഗി നടപ്പാക്കിയ തിയറിയാണ് കേരളത്തിലും നടപ്പാക്കുന്നത്. ന്യൂനപക്ഷ അം​ഗങ്ങൾ ജയിക്കുന്ന വാർഡുകൾ വെട്ടുന്നു. അതിന്റെ തെളിവുകളാണ് തിരുവനന്തപുരത്തുനിന്നടക്കം വരുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
`സമാധാനമായി പോയിക്കൊണ്ടിരുന്ന ശബരിമലയിൽ പ്രതിസന്ധിയുണ്ടാക്കിയവരാണ് ഭരണാധികാരികൾ. അവിശ്വാസി സമൂഹത്തിന്റെ കൈയ്യിൽ വിശ്വാസകേന്ദ്രങ്ങൾ ഏൽപ്പിക്കുകയും സ്വത്തുക്കൾ തട്ടിയെടുത്ത് അവർക്ക് വേണ്ടി അയ്യപ്പസംഗമം നടത്തുകയും ചെയ്യുകയാണ് സർക്കാർ.
എസ്എൻഡിപി ഉൾപ്പെടെയുള്ള സമുദായംഗങ്ങൾ ഇത് തിരിച്ചറിയണം. സമുദായ പാർട്ടികളെ കൂട്ടുപിടിച്ച് രാഷ്ട്രീയ അട്ടിമറി നടത്താമെന്ന് പിണറായി വിചാരിക്കുന്നെങ്കിൽ ഹൈന്ദവ വിശ്വാസികൾ അത് തിരിച്ചറിയും` പി.വി അൻവർ പറഞ്ഞു.
പരമാവധി സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കുമെന്നും യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പി.വി അൻവർ. പ്രാദേശിക തലത്തിലും അനൗപചാരികമായും ചർച്ചകൾ നടക്കുന്നുണ്ട്. പരമാവധി സ്ഥലത്ത് ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.