/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടിയിൽ പന്തൽ തകർന്നുവീണു.
പരിപാടി ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ് പന്തൽ പൊളിഞ്ഞു വീണത്. പ്രവർത്തകർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണജാഥ മധ്യകേരളത്തിൽ മൂവാറ്റുപുഴയിൽ നിന്നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്.
കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അടക്കം പ്രധാനപ്പെട്ട നേതാക്കൾ ഒത്തുചേരുന്ന വേദിയിൽ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പന്തൽ പൊളിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപെട്ട പ്രവർത്തകർ ഒഴിഞ്ഞുമാറിയതോടെ വലിയ അപകടം ഒഴിവായി.
ദീപദാസ് മുൻഷി വേദിയിൽ എത്തിയിട്ടുണ്ടായിരുന്നില്ല.
നിരവധി പ്രവർത്തകർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ് അപകടകാരണമെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.
'പന്തലുകാരെ വിളിച്ച് അന്വേഷിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം എത്തിച്ചേർന്നുകൊണ്ടിരിക്കെയാണ് പൊളിഞ്ഞുവീഴുന്നത്.
ആരും മനഃപൂർവം ചെയ്തുവെന്ന് കരുതുന്നില്ല.'എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പന്തൽ പൊളിഞ്ഞുവീണതോടെ പരിപാടി അൽപസമയം തടസ്സപ്പെട്ടെങ്കിലും പ്രവർത്തകരുടെ സഹായത്തോടെ പുനഃക്രമീകരിച്ചതിന് ശേഷം വീണ്ടും തുടർന്നു.