ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് വിധി പറയുന്നത്. സത്യഭാമക്ക് അറസ്റ്റിൽ നിന്നുള്ള താൽക്കാലിക സംരക്ഷണവും നേരത്തെ കോടതി നൽകിയിരുന്നു.
മുൻകൂർ ജാമ്യം നൽകാൻ സാധിക്കില്ലെന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാകാൻ നിർദേശിക്കുമെന്നും സിംഗിൾ ബെഞ്ച് നേരത്തെ വാക്കാൽ വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റ് കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു നിലപാട്. മുൻകൂർ ജാമ്യാപേക്ഷ തള്ളാനാണ് കൂടുതൽ സാധ്യത.
ആരുടെയും പേരെടുത്ത് പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നാണ് സത്യഭാമ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, സത്യഭാമയുടെ പരാമർശം പരാതിക്കാരനുൾപ്പെടുന്ന സമുദായത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് കോടതി പറഞ്ഞിരുന്നു. ഈ പരാമർശം പരോക്ഷമായി പരാതിക്കാരന്‍റെ ജാതിയെക്കുറിച്ച് പറയുന്നതിനു വേണ്ടിയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.