10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍

New Update
4646

കൊച്ചി: ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് ഈ കേസ് പരി​ഗണിക്കുക. 

Advertisment

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. 

അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതേ സമയം, രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.

തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു. 

പരാതിക്കാരിയുമായുള്ള ലൈം​ഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍‌ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണെന്നും ഹര്‍‌ജിയിൽ രാഹുൽ പറയുന്നു. 

പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സം​ഗ കേസിൽ പരാതിക്കാരി മൊഴി നൽകാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. 

പൊലീസ് അയച്ച ഇമെയിലിനാണ് മറുപടി നൽകിയത്. രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Advertisment