ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം. വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്

സാമൂഹിക മാധ്യമങ്ങളിൽ ദിലീപിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച തുടരുകയാണ്

New Update
dileep

 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിനുശേഷമുള്ള വാദപ്രതിവാദങ്ങള്‍ക്കിടെ ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിന്മാറിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്. 

Advertisment

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണോദ്ഘാടനത്തിൽ നിന്നാണ് ദിലീപ് അവസാന നിമിഷം പിന്മാറിയത്. 

ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോര്‍ഡ് അല്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് എസ് അശോക് കുമാര്‍ പറഞ്ഞു. 

സാമൂഹിക മാധ്യമങ്ങളിൽ ദിലീപിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച തുടരുകയാണ്. തുടര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. 

ഇതിനുപിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ചടങ്ങ് മറ്റന്നാള്‍ തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ് അശോക് കുമാര്‍ പറഞ്ഞു.

നാളെയാണ് ക്ഷേത്രത്തിൽ ദിലീപ് ഉദ്ഘാടനം ചെയ്യേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളടക്കമുള്ളവര്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. 

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധിക്കെതിരെ ഇന്നലെ ആക്രമിക്കപ്പെട്ട നടിയും ദിലീപിന്‍റെ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യരുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

കോടതി വിധിയെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയും നടക്കുന്നുണ്ട്. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം ഉണ്ടായത്. 

ഡിസംബര്‍ 12ന് കോടതി വിധി വന്നതിനുശേഷം ഇന്നലെയാണ് ആക്രമിക്കപ്പെട്ട നടി സാമൂഹിക മാധ്യമത്തിലൂടെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് നീതി കിട്ടിയില്ലെന്നായിരുന്നു പ്രതികരണം. 

Advertisment