ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ എന്‍ വാസു ജയിലില്‍ തന്നെ. മുരാരി ബാബു അടക്കം മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മൂന്നുപേരുടെയും ജാമ്യ ഹര്‍ജികള്‍ തള്ളുന്നതായി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

New Update
vasu

കൊച്ചി: ശബരിമല  സ്വര്‍ണ്ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും മുന്‍ പ്രസിഡന്റുമായ എന്‍ വാസു ജയിലില്‍ തുടരും. 

Advertisment

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട കേസില്‍ വാസുവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.

ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിട്ടുണ്ട്. 

മൂന്നുപേരുടെയും ജാമ്യ ഹര്‍ജികള്‍ തള്ളുന്നതായി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ നേരിട്ട് ബന്ധമുള്ളവരാണ് മൂന്നു പ്രതികളുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 

പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നും എസ്‌ഐടി വാദിച്ചു. എസ്‌ഐടിയുടെ വാദം അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ ശബരിമലയിലെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതിന് തെളിവുകള്‍ ഇല്ലെന്നാണ് എന്‍ വാസു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. 

ഇതിന് രേഖകള്‍ ഇല്ല, മൊഴികള്‍ മാത്രമാണുള്ളത്. തട്ടിപ്പില്‍ പങ്കില്ലെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നു പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisment