ബിഗ് ടിവിയുടെ വരവോടെ കടുത്ത പ്രതിസന്ധിയിലായി ട്വന്റി ഫോർ ന്യൂസ്. മുൻനിര മാധ്യമ പ്രവർത്തകൻ എസ് വിജയകുമാറും ട്വന്റി ഫോർ വിടുന്നു. ബിഗ് ടിവിയിലേയ്ക്കും റിപ്പോർട്ടറിലേയ്ക്കും ഉണ്ടായ മുതിർന്ന മാധ്യമ പ്രവർത്തകരുടെ വൻ കൊഴിഞ്ഞു പോക്ക് തടയനാകാതെ ആർ ശ്രീകണ്ഠൻ നായർ. പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

നിലവിലെ സാഹചര്യം ട്വൻ്റി ഫോറിനെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമാണ്.

New Update
1001624265

കൊച്ചി: പുതിയ വാർത്താ ചാനലായ ബിഗ് ടിവിയുടെ വരവോടെ ട്വൻ്റി ഫോർ ന്യൂസ് കടുത്ത പ്രതിസന്ധിയിൽ.

Advertisment

ബിഗ് ടിവി ഉണ്ടാക്കിയ ഇളക്കത്തെ തുടർന്ന് മാധ്യമപ്രവർത്തകരുടെ വൻ കൊഴിഞ്ഞു പോക്ക് നേരിടുന്ന ട്വൻ്റി ഫോറിനെ കനത്ത ആഘാതത്തിൽ

ആക്കിക്കൊണ്ട് മുൻനിര അവതാരകനും ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുടെ വിശ്വസ്തനുമായ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ് വിജയകുമാർ രാജിസമർപ്പിച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ചാനൽ മാനേജ്മെന്റിനെ ഞെട്ടിച്ചുകൊണ്ട് ബുധനാഴ്ച ഉച്ചയോടെയാണ് വിജയകുമാർ രാജി സമർപ്പിച്ചത്.  

രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകണ്ഠൻ നായർ നേരിട്ട് വിജയകുമാറുമായി സംസാരിക്കുകയാണ്. ഇതുവരെയും രാജിയിൽ നിന്ന് പിന്മാറാൻ വിജയകുമാർ തയാറായിട്ടില്ല, മാനേജ്‌മെന്റ് രാജി സ്വീകരിച്ചിട്ടുമില്ല.

മറ്റു പലരും രാജിവെച്ചു പോയാലും വിജയകുമാർ ചാനൽ വിടാൻ തയാറാകുമെന്ന് ശ്രീകണ്ഠൻ നായർ ഒരിക്കലും കരുതിയിരുന്നില്ല.

സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപി കൃഷ്ണനെ മാറ്റിനിർത്തി പ്രധാന ഷോകളിൽ എല്ലാം ഹാഷ്മി താജ് 

 ഇബ്രാഹിമിനൊപ്പം വിജയകുമാറിനെ ആണ് ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചു പോന്നിരുന്നത്.

ട്വൻ്റി ഫോറിലെ ഏറ്റവും വിശ്വസ്തനായ അവതാരകരിൽ ഒരാളായിരുന്നു എസ്. വിജയകുമാർ.

അദ്ദേഹത്തിൻ്റെ വസ്തുനിഷ്ഠമായ അവതരണ ശൈലിക്കും രാഷ്ട്രീയ വിശകലനങ്ങൾക്കും വലിയൊരു പ്രേക്ഷകക്കൂട്ടമുണ്ട്.

വിജയകുമാർ പെട്ടെന്ന് രാജിവെച്ച് പോയാൽ ചാനലിൻ്റെ പ്രൈം ടൈം റേറ്റിംഗിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ശ്രീകണ്ഠൻ നായരുടെ വിശ്വസ്ത ജീവനക്കാരനായ വിജയകുമാർ ചാനൽ വിടുന്നതിനെക്കുറിച്ച് മാനേജ്മെൻറ് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

വിജയകുമാർ രാജിയിൽ ഉറച്ചുനിന്നാൽ ട്വൻ്റി ഫോറിന് പ്രധാന ബുള്ളറ്റിനുകളിൽ പുതിയ അവതാരകരെ കണ്ടെത്തേണ്ട അവസ്ഥയിലാണ്.

വിജയകുമാർ അടക്കമുള്ളവർ ചാനൽ വിടുന്നത് മറ്റു ജീവനക്കാരുടെ ആത്മവിശ്വാസത്തെയും ബാധിക്കും.

രണ്ട് ഡസനിലേറെ ജീവനക്കാർ രാജിവെച്ച് പോയതോടെ ട്വൻ്റി ഫോർ ന്യൂസ് വൻ പ്രതിസന്ധി നേരിടുകയാണെന്നാണ് പുറത്തെ പ്രതീതി. 

കാഴ്ചക്കാരെ ആകർഷിക്കുന്ന അവതാരകരായി ഇനി ചാനലിൽ ഉള്ളത് ശ്രീകണ്ഠൻ നായരും ഹാഷ്മിയും മാത്രമാണ്.

വിജയകുമാറിന് പിന്നാലെ ചില പ്രധാന റിപ്പോർട്ടർമാരുംകൂടി രാജിവെയ്ക്കുകയോ രാജിക്ക് ഒരുങ്ങുകയോ ചെയ്യുന്നതായി സൂചനയുണ്ട്. 

കൊല്ലം ബ്യൂറോയിലെ റിപ്പോർട്ടർ ആർ അരുൺരാജ് രാജിക്ക് ഒരുങ്ങുന്നതായാണ് ഒരു സൂചന.

തൃശ്ശൂർ ബ്യൂറോയിലെ സൂരജ് സജിയും വയനാട് ബ്യൂറോയിലെ സുർജിത്ത് അയ്യപ്പത്തും ഉടൻ രാജി വെച്ചേക്കും.

കുറഞ്ഞ ശമ്പളവും ശ്രീകണ്ഠൻ നായരുടെയും ഹെഡ് ഓഫ് ന്യൂസ് സി. ഉണ്ണികൃഷ്ണന്റെയും സുഖകരമല്ലാത്ത പെരുമാറ്റവുമാണ് ട്വൻ്റി ഫോറിനെ ജീവനക്കാർ നിൽക്കാത്ത തൊഴിലിടമാക്കി മാറ്റുന്നതെന്നാണ് ജീവനക്കാരിൽ നിന്നുള്ള പ്രതികരണം. 

രാജിവെച്ചു പോകുന്നവരെ ശകാരിക്കുകയും ഗുണം പിടിക്കില്ലെന്ന് പ്രാകുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആണ് ശ്രീകണ്ഠൻ നായരുടെ രീതി.

സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രീകണ്ഠൻ നായർ മാധ്യമ പ്രവർത്തകരുടെ മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു എന്നും ആക്ഷേപമുണ്ട്.

 ദൈനംദിന വാർത്തകൾ കൂടാതെ താല്പര്യങ്ങൾ അനുസരിച്ചുള്ള കവറേജും നടത്തേണ്ട അവസ്ഥയിലാണ് ബ്യൂറോയിലെ റിപ്പോർട്ടർമാർ.

 എല്ലാത്തിനും പൊട്ടിത്തെറിക്കുന്ന ഉണ്ണികൃഷ്ണന്റെ ശൈലിയും സ്ഥാപനത്തിൽ നിന്ന് ജീവനക്കാരെ അകറ്റുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

എതിർപ്പിനെ തുടർന്ന് ഇടക്കാലത്ത് ന്യൂസ് ചാനലിൽ നിന്ന് ഫ്ലവേഴ്സ് ലേക്ക് മാറ്റപ്പെട്ട ഉണ്ണികൃഷ്ണൻ അടുത്തകാലത്താണ് 24 ൽ തിരിച്ചുവന്നത്.

ഇതിൽ എസ് വിജയകുമാർ അടക്കമുള്ളവർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു.

എന്നാൽ എതിർപ്പിനെ അവഗണിച്ചും ഉണ്ണികൃഷ്ണനെ ചാനലിൽ പ്രതിഷ്ഠിക്കുകയാണ് ശ്രീകണ്ഠൻ നായർ ചെയ്തത്.

പക്ഷെ എല്ലാത്തിന്റെയും അവസാനവാക്കായി വിരാജിക്കുന്ന ഉണ്ണികൃഷ്ണനോടുള്ള എതിർപ്പ് മുതിർന്ന മാധ്യമപ്രവർത്തകർക്കും ഉണ്ട്.

പുതിയ ചാനലായ ബിഗ് ടിവിയുടെ വരവും റിപ്പോർട്ടർ ടിവി നടത്തിയ വൻ റിക്രൂട്ട്മെൻറും ട്വൻ്റി ഫോറിൻ്റെ അടിത്തറ ഇളക്കുന്ന രീതിയിലുള്ള ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.

ഏറ്റവും ഒടുവിലായി ചാനലിൻ്റെ ജനപ്രിയ മുഖവും മുൻനിര അവതാരകനുമായ വിജയകുമാർകൂടി രാജി വെക്കുന്നത് ചാനലിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

നിലവിലെ സാഹചര്യം ട്വൻ്റി ഫോറിനെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമാണ്. ചാനലിൻ്റെ മുഖമായിരുന്ന പ്രമുഖർ മറ്റു ചാനലുകളിലേക്ക് മാറുമ്പോൾ സ്വാഭാവികമായും പ്രേക്ഷകരും ആ ചാനലുകളിലേക്ക് ശ്രദ്ധ തിരിക്കും.

ഇപ്പോൾതന്നെ റേറ്റിംഗിലെ മൂന്നാംസ്ഥാനത്തിന് മനോരമ ന്യൂസ്, ട്വൻ്റി ഫോർ ന്യൂസിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

ചുരുങ്ങിയ കാലയളവിൽ ഇത്രയധികം പേർ പടിയിറങ്ങുന്നത് ചാനലിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വഴിവെച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടാകുന്ന ഇത്തരം ശൂന്യത നികത്താൻ പുതിയ പ്രതിഭകളെ കണ്ടെത്തുക എന്നത് ശ്രീകണ്ഠൻ നായരെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരിക്കും.

സംഗ്രഹം: 

ബിഗ് ടിവി സൃഷ്ടിച്ച ഈ 'മാധ്യമ സുനാമിയിൽ' അടിപതറാതെ മുന്നോട്ടുപോകാൻ ട്വൻ്റി ഫോറിന് വലിയൊരു അഴിച്ചുപണി തന്നെ വേണ്ടിവരും. റേറ്റിംഗിൽ ഒന്നാമതെത്താൻ വലിയ പോരാട്ടങ്ങൾ നടത്തിയ ചാനലിന്, സ്വന്തം ടീമിനെ നിലനിർത്തുക എന്നതാകും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലെ ഏറ്റവും വലിയ കടമ്പ.

Advertisment