/sathyam/media/media_files/keiXcN7JEmb20z02gLm5.webp)
കൊച്ചി: സർക്കാരിൽ നിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച സഹായം കൊണ്ട് നിർമ്മിച്ച വീടുകൾ വിൽക്കുന്നതിനുളള നിബന്ധനകളിൽ സർക്കാർ ഇളവ് വരുത്തി. ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായിട്ടാണ് കുറച്ചത്.
എറണാകുളത്ത് നടന്ന തദ്ദേശഭരണ ജില്ലാ അദാലത്തിൻെറ സംസ്ഥാന തല ഉൽഘാടന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷാണ് ഇളവ് പ്രഖ്യാപിച്ചത്. സർക്കാരിൽ നിന്ന് ലഭിത്ത ധനസഹായം കൊണ്ട് നിർമ്മിച്ച വീടുകൾ 10 കൊല്ലം കഴിഞ്ഞാലെ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അനുവാദമുണ്ടായിരുന്നുളളു.
2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് 7 വർഷമാക്കി ചുരുക്കാൻ ജൂലൈ 1 ന് തന്നെ ഉത്തരവായിരുന്നു. എന്നാൽ ജൂലൈ 1 ന് മുൻപുള്ളവർക്കു 10 വർഷമെന്ന നിബന്ധന തുടരുകയായിരുന്നു. ഇത് വിവേചനപരമാണെന്ന് വിലയിരുത്തിയാണ് ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും 7 വർഷം എന്ന ഇളവ് എല്ലാവർക്കും ബാധമാക്കാൻ തീരുമാനിച്ചത്.
ഇതോടെ 2024 ജൂലൈ 1 നു മുൻപ് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്കും ഇതോടെ ഈ ഇളവ് ലഭിക്കും.എന്നാൽ വീട് വിൽപ്പന നടത്തുകയോ കൈമാറ്റം നടത്തുകയോ ചെയ്യുമ്പോൾ ഒരു നിബന്ധന ഉണ്ടാകും. വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിൽ മാത്രമേ ഈ അനുവാദം നൽകുകയുളളു.
കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകൻ പൌലോസ് ഇ എം എസ് ഭവന പദ്ധതി പ്രകാരം 8 വർഷം മുൻപ് ലഭിച്ച വീട് വിൽക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി എം.ബി.രാജേഷ് നിർദ്ദേശിച്ചത്.