/sathyam/media/media_files/YYqaIBPy1sghOel0PDiW.jpg)
കൊച്ചി: സഭാ ആസ്ഥാനത്ത് അപമാനകരമായ സമരത്തിനിറങ്ങിയ എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത നീക്കങ്ങളില്‍ നേരിട്ട് കര്‍ശന നടപടികളുമായി വത്തിക്കാന്‍.
എറണാകുളം - അങ്കമാലി അതിരൂപതാ പ്രസിസന്ധിയില്‍ ഇനി സീറോ മലബാര്‍ സഭാ നേതൃത്വവും അഡ്മിനിസ്ട്രേറ്റര്‍ ഒഴികെ സഭയിലെ ബിഷപ്പുമാരും ഇടപെടേണ്ടതില്ലെന്ന് വത്തിക്കാന്‍ നിര്‍ദേശം നല്‍കി.
വത്തിക്കാന്‍റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിയമിച്ച പുതിയ കുരിയയും വത്തിക്കാനും നേരിട്ടിടപെട്ടാണ് അതിരൂപതാ പ്രതിസന്ധികളില്‍ ഇനി തീരുമാനങ്ങള്‍ ഉണ്ടാകുക എന്നാണ് സൂചന.
പ്രതിസന്ധികള്‍ സഭയുടെ അന്തസിനും പാരമ്പര്യ മഹിമയ്ക്കും കോട്ടം തട്ടുന്നവിധം വഷളായ സാഹചര്യം സൃഷ്ടിച്ചതില്‍ മാര്‍പാപ്പയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്.
സഭാ തലവനെവരെ മാറ്റി നിയമിച്ചിട്ടും അതിരൂപതാ പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടാക്കാന്‍ നടപടികളുണ്ടായില്ലെന്ന വിലയിരുത്തലിലാണ് വത്തിക്കാന്‍.
കടുത്ത നടപടികളുമായി വത്തിക്കാന്‍
എറണാകുളം - അങ്കമാലി അതിരൂപതാ പ്രതിസന്ധിയില്‍ സംശയകരമായ ഇടപെടല്‍ നടത്തിയതിന് സഭയിലെ രണ്ട് ആര്‍ച്ച് ബിഷപ്പുമാരെ വത്തിക്കാന്‍ താക്കീത് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ കേരളത്തിലെ ഒരു ബിഷപ്പിനും വടക്കേന്ത്യന്‍ രൂപതയുടെ ചുമതലയുള്ള ഒരു ബിഷപ്പിനുമാണ് വത്തിക്കാന്‍റെ താക്കീത് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മറ്റൊരു സഭയുടെ ഉന്നതനും അതിരൂപതാ പ്രശ്നത്തില്‍ ബാഹ്യ ഇടപെടല്‍ നടത്തിയതിന്‍റെ പേരില്‍ വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അതിനിടെ കഴിഞ്ഞ 29-ന് സിനഡില്‍ പങ്കെടുക്കാനായി വത്തിക്കാനിലെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫില്‍ തട്ടിലിന് ഇതുവരെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായോ പൗരസ്ത്യ തിരുസംഘവുമായോ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്.
ചുമതലയേറ്റ ശേഷം അതിരൂപതാ പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ പുതിയ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചകളുണ്ടായി എന്ന വിലയിരുത്തലിന്‍റെ സാഹചര്യത്തിലാണിതെന്ന് പറയപ്പെടുന്നു. അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡീക്കന്മാര്‍ക്ക് അന്ത്യശാസനം !
പുതിയതായി പൗരോഹിത്യ സ്വീകരണത്തിനൊരുങ്ങുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരോട് വ്യാഴാഴ്ചയ്ക്കകം സിനഡ് കുര്‍ബാന അര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സത്യവാങ്മൂലം നല്‍കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു.
ഇത് പാലിക്കാത്ത പക്ഷം ഈ ഡീക്കന്മാര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാതെ വിലക്ക് നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പൗരോഹത്യത്തിന് അര്‍ഹതയില്ലെന്ന കടുത്ത നിലപാടില്‍ തന്നെയാണ് വത്തിക്കാന്‍.
സഭാ സിനഡ് നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം ഉള്‍പ്പെടെ സമ്മതിച്ച് സത്യവാങ്മൂലം നല്‍കണമെന്നും മാര്‍ ബോസ്കോ പുത്തൂരിനെ നേരില്‍ കാണണമെന്നുമുള്ള നിര്‍ദേശം അനുസരിക്കാന്‍ തയ്യാറാകാത്ത ഡീക്കന്മാരോട് ഒരു അനുഭാവവും വേണ്ടെന്നതാണ് അതിരൂപതാ കുരിയയുടെ നിലപാട്.
വിമത നീക്കങ്ങള്‍ക്കെതിരെ നടപടി
സഭാ ആസ്ഥാനത്ത് സമരമിരിക്കുകയുപം ബിഷപ്പിന്‍റെ മുഖത്തടിക്കുകയും (പ്രതീകാത്മകമായി) ചെയ്തതു പോലുള്ള ക്രൈസ്തവ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിമത വൈദികര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇതുപ്രകാരം രണ്ടു മുതല്‍ 5 വരെ വൈദികര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി ഉടനുണ്ടാകുമെന്നാണ് സൂചന.
നേരത്തേ കുരിയയില്‍ നിന്ന് പുറത്താക്കിയ സീനിയര്‍ വൈദികര്‍ക്ക് പകരം ചുമതലകള്‍ നല്‍കാതെ വിശ്രമം അനുവദിക്കുകയായിരുന്നു ചെയ്തത്. മാത്രമല്ല, ഇതില്‍ രണ്ട് വൈദികര്‍ക്ക് നിര്‍ബന്ധിത അവധികൂടി അനുവദിക്കുകയായിരുന്നു.
അവധിയിലുള്ള വൈദികര്‍ക്ക് സ്വന്തമായി വിശുദ്ധ കുര്‍ബാന ചൊല്ലുന്നത് ഒഴികെയുള്ള മറ്റൊരു കൂദാശകളും പൗരോഹിത്യ ചുമതലകളും നിര്‍വഹിക്കാന്‍ അധികാരമില്ല.
നടപടി രണ്ടാം ഘട്ടം
പുതുതായി പൗരോഹിത്യ ജിവീതത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്ന ഡീക്കന്മാരോട് ഏകീകൃത കുര്‍ബ്ബാന മാത്രമേ മേലാല്‍ അര്‍പ്പിക്കുകയുള്ളു എന്ന സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ച അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ രണ്ടാം ഘട്ടമായി സഭയുടെ സ്ഥാപനങ്ങളുടെ ചുമതലയിലിരിക്കുന്ന വൈദികരോട് ഇതേ സത്യവാങ്മൂലം ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
അതിനുശേഷം പൗരോഹിത്യം സ്വീകരിച്ച് 5 വര്‍ഷം മാത്രമായ വൈദികരോടും ഇത് ആവശ്യപ്പെടാനാണ് തീരുമാനമെന്നാണ് കേള്‍ക്കുന്നു.
അനുസരിക്കാത്തവര്‍ക്ക് നിലവില്‍ വഹിക്കുന്ന സഭാ ചുമതലകളില്‍ നിന്നു മാറി തല്‍ക്കാലം വിശ്രമം അനുവദിച്ചേക്കും. ഇത്തരത്തിലുള്ള നടപടികളുടെ ഭാഗമായി അതിരൂപതയില്‍ വൈദികരുടെ കുറവ് ഉണ്ടായാല്‍ മറ്റ് സന്യസ്ത സഭകളില്‍ നിന്നുള്ള വൈദികരെ ചുമതല ഏല്പിക്കാനും അനുമതിയുണ്ട്.