/sathyam/media/media_files/2024/11/11/9AcGZ0NyQfO1gR2eRlZe.jpeg)
കൊച്ചി: കേരളം ആസ്ഥാനമായുളള മുന്നിര മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന് ഈ വര്ഷം ഇതു മൂന്നാമത്തെ തവണയും വായ്പാ നിരക്കുകള് കുറച്ച് വായ്പകൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കി. വരുമാനം സൃഷ്ടിക്കുന്ന വായ്പകളുടെ നിരക്കുകൾ 25 അടിസ്ഥാന പോയിന്റുകളും മൂന്നാം കക്ഷി ഉല്പ്പന്ന വായ്പകളുടെ നിരക്കുകള് 125 അടിസ്ഥാന പോയിന്റുകളുമാണ് കുറച്ചത്.
2024 ജനുവരിയിൽ 55 അടിസ്ഥാന പോയിന്റുകളും ജൂലൈയിൽ 35 അടിസ്ഥാന പോയിന്റുകളും കുറച്ചതിനു പിന്നാലെയാണ് മുത്തൂറ്റ് മൈക്രോഫിന് ഇപ്പോൾ വായ്പാ പലിശ നിരക്കുകൾ കുറച്ചത്. വരുമാനം സൃഷ്ടിക്കുന്ന വായ്പകൾക്ക് 23.05 ശതമാനവും മൂന്നാം കക്ഷി ഉല്പ്പന്ന വായ്പകൾക്ക് 22.70 ശതമാനവുമായിരിക്കും നിലവിലെ നിരക്ക്. 2024 ഡിസംബര് മൂന്നു മുതൽ അനുവദിക്കുന്ന വായ്പകൾക്ക് ഇതു ബാധകമായിരിക്കും.
ദീർഘകാല സാമ്പത്തിക വളർച്ച ശക്തമാക്കുന്നതിലും ഔപചാരിക വായ്പകൾ കൂടുതൽ ലഭ്യമാക്കുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിലൂടെ കാണാനാവുന്നതെന്നും ഗ്രാമീണ സംരംഭങ്ങളുടേയും വനിതാ ശാക്തീകരണത്തിന്റേയും മേഖലയിൽ ഇതു സഹായകമാകുമെന്നും മുത്തൂറ്റ് മൈക്രോഫിന് സിഇഒ സദാഫ് സയീദ് പറഞ്ഞു.