എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് കെ എസ് ടി(kst) എംപ്ലോയീസ് സംഘ് എറണാകുളം ഈസ്റ്റ് ജില്ലയുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ഡിപ്പോയിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
300 കോടി രൂപയിൽ കൂടുതൽ മാസവരുമാനം ഉണ്ടായിട്ടും ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാത്തത് ഇടതുപക്ഷ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും പരാജയം ആണെന്നും, ഒന്നാം തിയതി ശമ്പളം എന്നത് വകുപ്പ് മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും, പാഴ് വാക്കാണെന്നും ധർണ്ണ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് കെഎസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി എംആർ. രമേഷ്കുമാർ സംസാരിച്ചു.
ശമ്പളം കിട്ടാതെ ജീവനക്കാർ പട്ടിണി കിടക്കുമ്പോൾ ഗതാഗത വകുപ്പ് മന്ത്രിയുടെ ഒത്താശയോടെ പാർട്ടി സഹാക്കളെ പിൻവാതിലിലൂടെ നിയമിക്കുന്ന തിരക്കിലാണ് അസോസിയേഷൻ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്നും, ഈ കിരാത നടപടി അവസാനിപ്പിച്ചു കൊണ്ട് യഥാസമയം ശമ്പളം കൊടുക്കുവാനുള്ള തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ, കെഎസ് ആർ ടി സിയിൽ നാളിതുവരെ കാണാത്ത സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും യോഗത്തിൽ അത്യക്ഷത വഹിച്ച എംപ്ലോയീസ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് പരമേശ്വരൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ പ്രകടനത്തിന് ജില്ലാ ജോയിൻ സെക്രട്ടറി എൽദോസ് മാത്യു, മുവാറ്റുപുഴ യൂണിറ്റ് സെക്രട്ടറി ജോമോൻ, കെ.എം. അനിൽ കുമാർ, കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ് പി.ബി. ബൈജു, ഷാജികുമാർ, പരമേശ്വരൻ ഇളയത്, എ.കെ. സിജു, തുടങ്ങിയവർ നേതൃത്വം നൽകി.
ഈസ്റ്റ് ജില്ലാ ട്രെഷർ ബി. രാധാകൃഷ്ണൻ നന്ദി പറഞ്ഞു