കൊച്ചി: താമസിക്കുന്ന ഫ്‌ളാറ്റിന്റെ 26 -ാം നിലയില്‍നിന്ന് 15 വയസുകാരന്‍ ചാടി മരിച്ചതിന് പിന്നില്‍ സ്‌കൂളിലെ ക്രൂരമായ റാഗിങ്ങില്‍ മനം നൊന്തെന്നു പരാതിയുമായി മാതാവ്.
ടോയ്‌ലറ്റ് നക്കിച്ചതുള്‍പ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിനു മകന്‍ ഇരയായെന്ന് ചൂണ്ടിക്കാട്ടി മാതാവ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മകന്‍ പഠിച്ച സ്വകാര്യ സ്‌കൂളിനെതിരെയാണു പരാതി.
തൃപ്പൂണിത്തറ ചോയ്‌സ് പാരഡൈസ് ടവറില്‍ താമസിക്കുന്ന പി.എം റജ്‌നയുടെ മകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദാണു ജീവനൊടുക്കിയത്. ജനുവരി 15 നായിരുന്നു ദാരുണസംഭവം. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു.
മകന്റെ മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നതെന്നും പരാതിയിലുണ്ട്.
ചെറിയ തെറ്റുകള്‍ക്ക് പോലും ഈ സ്‌കൂളുകളില്‍ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
മിഹിര്‍ മൂന്ന് മാസം മുമ്പാണ് റാഗിങ് നേരിട്ട സ്വകാര്യ സ്‌കൂളില്‍ ചേര്‍ന്നത്. സ്‌കൂളില്‍ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാര്‍ഥികളാല്‍ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു.
അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതില്‍ നിന്നും, ഞങ്ങള്‍ക്ക് ലഭ്യമായ ചില സോഷ്യല്‍ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവന്‍ ശക്തമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു.
അത്തരമൊരു നിസഹായമായ ഘട്ടത്തില്‍ അവന്‍ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തക്ക തെളിവുകളും ഞങ്ങള്‍ക്ക് ലഭിച്ചു.
സ്‌കൂളില്‍ വെച്ചും സ്‌കൂള്‍ ബസില്‍ വെച്ചും ഞങ്ങളുടെ മകന്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേല്‍ക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.
വാഷ് റൂമില്‍ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്‌ളോസ്റ്റില്‍ ബലാല്‍ക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്‌ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായ കാര്യങ്ങളാണെന്ന് മാതാവ് പറയുന്നു.