കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് യുവതിയില്‍ നിന്ന് പണവും കാറും തട്ടിയെടുത്ത പ്രതി പിടിയിൽ. മലപ്പുറം സ്വദേശി വിപിന്‍ കാര്‍ത്തിക്കാണ് ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്.
പ്രതി കൊച്ചിയിലെത്തിയിട്ടുണ്ടെന്ന വിവരം ബംഗളുരു പോലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബംഗളുരു പോലീസ് കളമശ്ശേരി പോലീസിന്റെ സഹായം തേടുകയായിരുന്നു.
സമാനമായി നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ഐപിഎസുകാരനാണെന്ന് പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്ന പ്രതി അവരുമായി പ്രണയത്തിലാവുകയും അവരെ കബളിപ്പിച്ച് പണവും മറ്റും കൈക്കലാക്കി കടന്നുകളയുകയുമാണ് ചെയ്തിരുന്നത്.
പെണ്‍കുട്ടികളോട് തനിക്ക് മാരകമായ അസുഖമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ഇയാള്‍ പണം തട്ടാറുണ്ട്. ഇത് കൂടാതെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാങ്കുകളില്‍ നിന്ന് നിന്ന് ലോണെടുത്ത് മുങ്ങിയ കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേരളത്തിലും ഇയാൾക്കെതിരെ കേസുകളുണ്ട്.