/sathyam/media/media_files/2025/04/04/EQ3tCIbhfjGzsrFovEO4.jpg)
കൊച്ചി: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ കടന്നുകയറാനുള്ള ബി.ജെ.പിയുടെ തുരുപ്പ് ചീട്ടായ വഖഫ് ബില്ലിൽ നടക്കുന്നത് ചൂടേറിയ രാഷ്ട്രീയ ചർച്ച. രാജ്യത്തെ പല സംസ്ഥാനങ്ങളും തങ്ങളുടെ വരുതിയിലായിട്ടും ന്യൂനപക്ഷ സാന്നിദ്ധ്യമുള്ള കേരളത്തിന്റെ മണ്ണ് എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടത് - വലത് മുന്നണികളെയാണ് പിന്തുണച്ചിരുന്നത്.
ഇതോടെ ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കാതെ സംസ്ഥാനത്ത് തങ്ങൾക്ക് അധികാരത്തിലേക്ക് വരാൻ കഴിയില്ലെന്ന് മനസിലാക്കി പ്രവർത്തനം നടത്തിയ ബി.ജെ.പി - സംഘപരിവാർ കക്ഷികൾ നിലവിലെ വഖഫ് ബിൽ രാഷ്ട്രീയ വഴിത്തിരിവായി മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്.
കാസ മുതൽ പി.സി ജോർജ്ജ് വരെയും ഇസ്രയേൽ - പലസ്തീൻ വിഷയവുമടക്കം എല്ലാ കാര്യങ്ങളും ഇതിനായി സംഘപരിവാർ ഉപയോഗിച്ചുവെന്നതാണ് യാഥാർത്ഥ്യം.
2014ൽ രാജ്യത്ത് മോദി അധികാരത്തിൽ വന്നെങ്കിലും അന്ന് മുതൽ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ കേരളം ബി.ജെ.പിക്ക് കിട്ടാക്കനിയായിരുന്നു. എന്നാൽ 2019ലെ രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് കേരളത്തിലെ ന്യൂനപക്ഷ- ഭൂരിപക്ഷ വോട്ട് വിഹിതത്തെപ്പറ്റി അവർ കൃത്യമായി പഠിക്കുന്നത്.
കേരളത്തിലെ നായർ - ഈഴവ സംവിധാനങ്ങളിൽ സംഘപരിവാറിന് മുഖം മറച്ച് നുഴഞ്ഞ് കയറാൻ ബി.ഡി.ജെ.എസിനെ ഉപയോഗപ്പെടുത്തിയെങ്കിലും ക്രൈസ്തവ, മുസ്ലീം ന്യൂനപക്ഷങ്ങളിൽ ബി.ജെ.പിക്കും സംഘപരിവാറിനും സ്വീകാര്യതയുണ്ടായിരുന്നില്ല.
മുസ്ലീം വിഭാഗത്തിൽ നിന്നും എ.പി അബ്ദുള്ളക്കുട്ടിയെ പോലെയുള്ളവരെ പാർട്ടിയിൽ എത്തിക്കാൻ സാധിച്ചെങ്കിലും ജോർജ്ജ് കുര്യനെ പോലെ ഒന്നോ രണ്ടോ പേരൊഴികെ ക്രൈസ്തവർ ബി.ജെ.പിയോട് പൊതുവേ മുഖം തിരിച്ചു നിൽക്കുകയായിരുന്നു. എന്നാൽ കോൺഗ്രസിന് കേരളത്തിൽ നിന്നും 19 പേരെ ലഭിച്ചതോടെ കോൺഗ്രസ് വിമുക്ത കേരളമെന്ന പദ്ധതിക്ക് മോദി സർക്കാരും സംഘപരിവാർ തുടക്കമിട്ടു.
ആദ്യം ക്രൈസ്തവ സഭകളുടെ എഫ്.സി.ആർ.എ അക്കൗണ്ടുകളിൽ പിടിമുറക്കിയ കേന്ദ്രം വിദേശങ്ങളിൽ നിന്നുള്ള സാമ്പത്തിക വരുമാനത്തിന് തടയിട്ടു. പിന്നീട് ചില ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ പേരിൽ ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള ഏജൻസികൾ എടുത്തിട്ടുള്ള കേസുകൾ പൊടിതട്ടിയെടുക്കാനും കേന്ദ്രം തയ്യാറായി.
അനധികൃത പണമിടപാടുകളും ഭൂമിയിടപാടുകളും കേന്ദ്രം നിരീക്ഷിച്ചു. അങ്ങനെ കേരളത്തിലെ ചിലർ വഴങ്ങാൻ തയ്യാറായെങ്കിലും ഉത്തരേന്ത്യയിൽ മതപരിവർത്തനമെന്ന് പേര് പറഞ്ഞ് മർദ്ദനമേൽക്കുന്ന വൈദികരും സഭാ നേതൃത്വങ്ങളും കേന്ദ്ര ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നതോടെ കേരളത്തിലെ സഭാ നേതൃത്വം വെട്ടിലായി.
വിശ്വാസിസമൂഹവും ബി.ജെ.പിയിൽ നിന്ന് അകലം പാലിച്ചു. തുടർന്ന് സംഘപരിവാർ നേരിട്ട് വിഷയത്തിലേക്ക് ഇറങ്ങിയത് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കാസയെന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചു.
ശക്തമായ സാമൂഹ്യമാദ്ധ്യമ ഇടപെടലിനുള്ള സംഘത്തെയാണ് ആർ.എസ്.എസ് ആദ്യം തയ്യാറാക്കിയത്. ഉത്തരേന്ത്യയിലുണ്ടാക്കിയ വർഗീയ ധ്രുവീകരണം കേരളത്തിൽ ആവർത്തിക്കാനുള്ള എല്ലാ മാർഗങ്ങളും സജ്ജീകരിച്ച ശേഷമാണ് അവർ പ്രവർത്തനം തുടങ്ങിയത്.
കാസയെ മുൻനിർത്തിയാണ് വിശ്വാസികളിലേക്ക് ഇസ്ലാം വിരോധം കുത്തിനിറച്ചത്. അതിന് ആദ്യം ഉപയോഗിച്ചത് പാലസ്തീൻ - ഇസ്രയേൽ വിഷയമായിരുന്നു. ഇസ്രയേയലിനെ പിന്താങ്ങിക്കൊണ്ട് സമൂഹമാദ്ധ്യ അക്കൗണ്ടുകളിലൂടെയായിരുന്ന വിദ്വേഷ പ്രചാരണത്തിന്റെ ആദ്യഘട്ടം.
അങ്ങനെ ആളുകളെ വളരെ പതുക്കെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്ന ശേഷമാണ് മുമ്പ് വടക്കേ ഇന്ത്യയിൽ പ്രയോഗിച്ച അതേ തന്ത്രമായ ലൗ ജിഹാദ് ആരോപണം കേരളത്തിൽ ശക്തമാക്കിയത്. ലൗ ജിഹാദിലൂടെ സഭകളിലേക്കും മതമേലധ്യക്ഷൻമാരിലേക്കും അവർ കടന്നുകയറി.
വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി ഇസ്ലാം മതത്തിനും അതിൽ വിശ്വസിക്കുന്നവർക്കുമെതിരെ നരേറ്റീവുകൾ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു മുന്നേറ്റം. പിന്നീട് കോൺഗ്രസിൽ നിന്നും കേരളകോൺഗ്രസിൽ നിന്നും പി.സി ജോർജ്ജ് അടക്കമുള്ള നേതാക്കളെ അടർത്തിയെടുത്ത് കൂടെ നിർത്തുകയും ചെയ്തു.
ഇതിനിടെ കേന്ദ്ര സർക്കാരിന്റെ അധികാരമുപയോഗിച്ച് സംസ്ഥാന സർക്കാരിലെ പ്രമുഖർ കൂടി ഉൾപ്പെട്ട അഴിമതികളിൽ കേന്ദ്ര ഏജൻസികൾ വേരുകളിറക്കി. അതിന്റെ ഭാഗമായി സി.പി.എം നേതൃത്വം കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായെന്ന ഗൗരവതരമായ ആരോപണവും യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്.
അതിന്റെ ഭാഗാമായാണ് തൃശ്ശൂരിലെ ബി.ജെ.പി ജയമെന്ന് കോൺഗ്രസും ആരോപിക്കുന്നു. എന്തായാലും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സഹായം ബി.ജെ.പിക്ക് തൃശ്ശൂരിൽ ലഭിച്ചുവെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫും യു.ഡി.എഫുമുള്ളത്.
അതിന് ശേഷം നിലവിൽ വീണുകിട്ടിയ മുനമ്പം വിഷയം പരമാവധി പൊതുമണ്ഡലത്തിൽ ചർച്ചയാക്കിയ സംഘപരിവാർ വിശ്വാസിസമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു. അങ്ങനെ വിഷയം പരിഹരിക്കാൻ വഖഫ് ബില്ലിന് കഴിയുമെന്ന പ്രചാരണമാണ് ഇപ്പോൾ ബി.ജെ.പിയും സംഘപരിവാറും നടത്തുന്നത്.
എന്നാൽ സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ ധ്രൂവീകരണം തടയാനുള്ള ഊർജ്ജിത ശ്രമങ്ങൾ കോൺഗ്രസും ആരംഭിച്ചു കഴിഞ്ഞു. ബില്ലിന്റെ യഥാർത്ഥ വസ്തുത ചൂണ്ടിക്കാട്ടി ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രചാരണം നടത്താനും ധാരണയായിട്ടുണ്ട്.
ഇതിന് പുറമേ മുനമ്പം വിഷയം പരിഹരിക്കാൻ മുസ്ലീം ലീഗ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയും നൽകുന്നുണ്ട്. മുനമ്പത്തെ സാധാരണക്കാർക്ക് ഒപ്പമാണ് കോൺഗ്രസെന്ന് നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്യുന്നു.
ഇത്രയും പ്രശ്‌നങ്ങൾ ഉടലെടുത്തിട്ടും സി.പി.എം സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡ് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നതും അമ്പരപ്പുളവാക്കുന്നു. ഇത് സി.പി.എം നേതൃത്വത്തിന്റെ കൂടി അറിവോടും സമ്മതത്തോടുമാണെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.