കൊച്ചി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷപദവി കെ.സുരേന്ദ്രനിൽ നിന്നും രാജീവ് ചന്ദ്രശേഖർ കൈയ്യേൽക്കുമ്പോൾ പാർട്ടിക്കുള്ളിലെ പദവികളിലും അടിമുടി മാറ്റം.
പാർട്ടിയുടെ മാദ്ധ്യമ സെൽ കൂടുതൽ സജീവമാക്കി മുന്നോട്ട് നീങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി ജന്മഭൂമി ഡൽഹി ബ്യൂറോ ചീഫായിരുന്ന എസ്. സന്ദീപിനെയാണ് സംസ്ഥാന മീഡിയ കൺവീനറായി നിയമിച്ചിട്ടുള്ളത്.
/sathyam/media/media_files/2025/04/18/wf4dRVOWMIDHWSlByLyE.jpg)
മുമ്പ് സുരേന്ദ്രൻ പക്ഷത്തെ സുവർണ്ണകുമാറായിരുന്നു മീഡിയ ശകെകാര്യം ചെയ്തിരുന്നത്. രംഗത്ത് അദ്ദേഹത്തിന് സജീവതയില്ലെന്നും അതിനുപരി മാദ്ധ്യമപ്രവർത്തകരിൽ ചിലരെ വാർത്തയുടെ പേരിൽ വിരട്ടിയതായും ആരോപണമുണ്ടായിരുന്നു.
കേരളത്തിലെ മാദ്ധ്യമപ്രവർത്തകരോട് നല്ല ബന്ധം സൂക്ഷിക്കേണ്ടതിന് പകരം അവരെ അകറ്റുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും പരമ്പരാഗത മാധ്യമങ്ങളോട് കാട്ടുന്ന അടുപ്പം നവമാധ്യമങ്ങളുമായി പുലർത്താനായില്ലെന്നുമായിരുന്നു സുവർണ്ണ കുമാറിന്റെ പോരായ്മയെന്ന് ചില നേതാക്കൾ വ്യക്തമാക്കുന്നു.
പാർട്ടിയുടെ നയപരിപാടികൾ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നതിലും പരാജയമായിരുന്നുവെന്നും പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ചില വാർത്തകൾ പാർട്ടിയിലെ ചിലരുടെ ഇംഗിതത്തിനൊത്ത് ചില മാധ്യമപ്രവർത്തകരിലൂടെ പുറത്തെത്തിച്ചുവെന്നും സ്ഥിരീകരിക്കാത്ത ആരോപണമുണ്ട്.
നിലവിൽ ജന്മഭൂമി ഡൽഹി ചീഫായിരുന്ന മാദ്ധ്യമപ്രവർത്തകൻ സന്ദീപ് കളത്തിലിറങ്ങുന്നതോടെ മാധ്യമങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ വഴിയൊരുങ്ങുമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. കോട്ടയം സ്വദേശിയാണ് അദ്ദേഹം.
/sathyam/media/media_files/2025/04/18/bI9y6qEsmOcaZu9e0b9o.jpg)
സോഷ്യൽ മീഡിയ കൺവീനറായി അഭിജിത്ത് ആർ. നായരെയും നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് പാർട്ടിയുടെ മീഡിയ - സോഷ്യൽ മീഡിയ പ്രഭാരിയായി യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചിട്ടുള്ളത്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ നിയമനമായിരുന്നു ഇത്.
അനൂപ് ആന്റണിക്ക് ഇരുവിഭാഗത്തിന്റയും ചുമതലയാണ് നൽകിയിരിക്കുന്നത്. നിലവിൽ ബിജെപി സംസ്ഥാന സമിതിയംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു.
/sathyam/media/media_files/2025/04/18/ucU3zELk5XRUNgjLobhK.jpg)
ബിജെപിയുടെ യുവനേതാക്കളിൽ ശ്രദ്ധേയനാണ് അനൂപ് ആന്റണി. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനിൽ ബിടെക് ബിരുദം നേടിയിട്ടുണ്ട്. ഇത്തവണ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി പദം നൽകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.