കൊച്ചി: കെട്ടടങ്ങിയ കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടന വിവാദം വീണ്ടും കുത്തിപ്പൊക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ നേതാക്കൾക്ക് കടുത്ത അമർഷം. മുഖപ്രസംഗമെഴുതാൻ തിരഞ്ഞെടുത്ത ദിവസത്തെ ചൊല്ലിയും വലിയ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്ന ദിവസം സി.പി.എമ്മിനെയും എൽ.ഡി.എഫ് സർക്കാരിനെയും വിമർശിക്കേണ്ട പത്രമാണ് സ്വന്തം നേതാക്കൾക്കെതിരെ ചെളിവാരിയെറിഞ്ഞതെന്നാണ് ചില നേതാക്കൾ ഇതുസംബന്ധിച്ച് പ്രതികരിക്കുന്നത്.
കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടന വിവാദത്തെ ചൊല്ലി ഇക്കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വിമർശനമുയർന്നിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവാണ് വിമർശനം യോഗത്തിൽ ആദ്യമുന്നയിച്ചത്.
തുടർന്ന് കെ.മുരളീധരനടക്കമുള്ള നേതാക്കൾ ഇക്കാര്യങ്ങളെ യോഗത്തിൽ വിമർശിക്കുകയും തുടർന്ന് പാർട്ടി പരിപാടികളിൽ പ്രോട്ടോക്കോൾ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
കെ.പി.സി.സി നേതൃത്വം ഇടപെട്ട് വിഷയത്തിൽ കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുത്ത് അവസാനിപ്പിച്ച വിവാദമാണ് പാർട്ടി മുഖപത്രം അസമയത്ത് കുത്തിപൊക്കി പാർട്ടി നേതാക്കളെ പൊതുസമൂഹത്തിന് മുമ്പിൽ അപമാനിച്ചതെന്നും ചില നേതാക്കൾ പരാതിപ്പെടുന്നു. പാർട്ടി പത്രം വികലമായ കാഴ്ച്ചപ്പാടാണ് വെച്ചു പുലർത്തുന്നതെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
നാഷണൽ ഹെറാൾഡ് കേസിൽ പാർട്ടിക്കെതിരായ കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ വിമർശിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു എന്നിവരടക്കം നടത്തിയ പത്രസമ്മേളനത്തിലും വീക്ഷണത്തിന്റെ നടപടി സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചത് പാർട്ടിക്ക് ക്ഷീണം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്.
/sathyam/media/media_files/2025/04/21/j4uSRykSNdWNW21bR9Ea.jpg)
ഇത്തരം ഒരു എഡിറ്റോറിയൽ ഇന്ന് പ്രസിദ്ധീകരിച്ചത് ആരുടെ ആലോചനപ്രകാരമാണെന്ന് അന്വേഷിക്കണമെന്നും ചിലർ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
കോൺഗ്രസ് മുഖപത്രത്തിലെ ഒരു 'ഉന്നത സ്ഥാനീയന്' സംഘപരിവാർ ബന്ധമുണ്ടെന്നുള്ള ആരോപണം നിരന്തരമായി ജീവനക്കാരും നേതാക്കളും ഉന്നയിച്ചിട്ടും അദ്ദേഹത്തെ കെ.പി.സി.സി നേതൃത്വത്തിലെ ചിലർ സംരക്ഷിക്കുകയാണെന്നും വാദമുയരുന്നു.
കോൺഗ്രസിലിരുന്ന് ബി.ജെ.പിയെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ലോക്‌സഭയിലെ രപതിപക്ഷനേതാവ് രാഹുൽ ഗാന്ധി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടും ഇദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ കെ.പി.സി.സി നേതൃത്വം തയ്യാറായിട്ടില്ല.
ഭരണമുന്നണിക്കെതിരെ ഇന്ന് പോർമുഖം തുറക്കേണ്ടയിടത്ത് പാർട്ടിയെയും നേതാക്കളെയും അപഹസിക്കാനും ആക്ഷേപിക്കാനുമുള്ള മുഖപ്രസംഗത്തിന് പിന്നിൽ ആരാണെന്നുള്ള കാര്യത്തിൽ ചൂടുപിടിച്ച ചർച്ചയാണ് പാർട്ടിക്കുള്ളിൽ അരങ്ങേറുന്നത്.
പാർട്ടി മുഖപത്രം പാർട്ടിക്കും മുകളിലാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പല അവസരങ്ങളിലും പാർട്ടിയെ കരിവാരിതേക്കാനും പൊതുസമൂഹത്തിൽ നേതാക്കളെ മാനം കെടുത്താനും ഇതിന് മുമ്പും വീക്ഷണത്തിൽ നിന്നുണ്ടായ ശ്രമങ്ങൾ വിസ്മരിക്കാവുന്നതല്ലെന്നും ചിലർ പ്രതികരിക്കുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി പത്രമായ വീക്ഷണത്തിലും ചാനലായ ജയ്ഹിന്ദിലും പ്രത്യേക ശ്രദ്ധ പാർട്ടിക്കുണ്ടാവണമെന്നും രണ്ട് സ്ഥാപനങ്ങളും നവീകരിക്കപ്പെടേണ്ട സമയം അതിക്രമിച്ചെന്നും വാദമുയരുന്നുണ്ട്.