എറണാകുളം-അങ്കമാലി അതിരൂപതയില്‍ മെത്രാപ്പോലീത്തന്‍ വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ! കൂരിയ പിരിച്ചുവിടരുതെന്നും വിമതര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം. മെത്രാപ്പോലീത്തന്‍ വികാരിക്കെതിരെയും മുദ്രാവാക്യം! സംഘര്‍ഷ സാധ്യത തുടരുന്നു

വിമത വിഭാഗം വൈദീകര്‍ക്ക് കീഴടങ്ങി കൂരിയയെ മാറ്റാനുള്ള നീക്കമുണ്ടായാല്‍ അതംഗീകരിക്കില്ലെന്നും വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കി.

New Update
ernakulam angamaly archdiocese

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ മെത്രാത്തോലീത്തന്‍ വികാരിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍.

Advertisment

ഏകീകൃത കുര്‍ബാന തുടരണമെന്നും കൂരിയയെ മാറ്റാനുള്ള നടപടി പിന്‍വലിക്കണമെന്നും വിമത വൈദീകര്‍ക്കെതിരായ അച്ചടക്ക നടപടിക്ക് വേഗം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു പ്രതിഷേധം. മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് എത്തിയതിന് പിന്നാലെ വിശ്വാസികളും അരമനയിലേക്ക് എത്തി.


അരമനയിലെത്തിയ വിശ്വാസികള്‍ മെത്രാപ്പോലീത്തന്‍ വികാരിയെ ഉപരോധിക്കുകയായിരുന്നു. നൂറിലേറെ വിശ്വാസികളാണ് രാവിലെ മുതല്‍ ബിഷപ്പ് ഹൗസില്‍ എത്തിയത്. 

മുമ്പുണ്ടായിരുന്ന കൂരിയയിലെ ആളുകള്‍ ഒരു മറുപടി പോലും നല്‍കാതിരുന്നപ്പോള്‍ ഇപ്പോളുള്ള കൂരിയ വിശ്വാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിച്ചിരുന്നതായി വിശ്വാസികള്‍ പറഞ്ഞു. ഈ കൂരിയയെ മാറ്റാന്‍ അനുവദിക്കില്ലെന്നും വിശ്വാസികള്‍ നിലപാടെടുത്തു.

വിമത വിഭാഗം വൈദീകര്‍ക്ക് കീഴടങ്ങി കൂരിയയെ മാറ്റാനുള്ള നീക്കമുണ്ടായാല്‍ അതംഗീകരിക്കില്ലെന്നും വിശ്വാസികള്‍ മുന്നറിയിപ്പ് നല്‍കി.


എറണാകുളം- അങ്കമാലി അതിരൂപതയ്ക്കും സിറോ മലബാര്‍ സഭയ്ക്കുമെതിരെ സമരം നടത്തിയ ഫാ. ജോയ്‌സ് കൈതക്കോട്ടിലിനെതിരെ നടപടി വേണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.


എന്നാല്‍ ഇക്കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു മെത്രാപ്പോലീത്തന്‍ വികാരിയുടെ നിലപാട്. ഇതോടെ വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തിലായി. വിശ്വാസികളുമായുള്ള ചര്‍ച്ച ഒഴിവാക്കി മുറിയിലേക്ക് മടങ്ങി.

മെത്രാപ്പോലീത്തന്‍ വികാരി വിമത വൈദീകരെ സഹായിക്കുകയാണെന്ന ആരോപണമാണ് വിശ്വാസികല്‍ ഉയര്‍ത്തുന്നത്. അതിനിടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസും സ്ഥലത്തെത്തി.