കൊച്ചി: എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും ആയി കുട്ടികൾക്കും രക്ഷിതാക്കളും അധ്യാപകർക്കും പ്രത്യേക ബോധവൽക്കരണം നൽകുന്നതിന് നടപടി സ്വീകരിക്കും. ജൂൺ മുതൽ അതിനുള്ള ക്യാമ്പയിനുകൾ ആരംഭിക്കും.
കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അധ്യാപകരെ കൗൺസലിംഗ് നടത്തുന്നതിനു സജ്ജരാക്കും. അതിനായി അവർക്ക് പരിശീലനവും നൽകും.
കുട്ടികൾക്ക് കളിച്ചു വളരാൻ അവസരം ഉണ്ടാക്കുകയും അവരുടെ അഭിരുചികൾ വളർത്തിയെടുക്കാൻ സാധിക്കുകയും വേണം. രക്ഷിതാക്കൾക്കും അധ്യാപകർക്കും ലഹരിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകും.
ഒരു സ്കൂളിൽ ഒരു അധ്യാപകന് വീതം കൗൺസിലിംഗിൽ പരിശീലനം നൽകും.
മയക്കു മരുന്നിന് അടിമയായ കുട്ടി ചികിത്സ കഴിഞ്ഞു വന്നാൽ അവരെ സ്കൂളുകളും രക്ഷിതാക്കളും സമൂഹവും ചേർത്ത് പിടിക്കേണ്ടത് ആവശ്യമാണ്.
മയക്കുമരുന്നിന് അടിമപ്പെട്ട കുട്ടികളിൽ ചിലർക്ക് ഭ്രാന്തമായ അവസ്ഥകൾ നേരിടേണ്ടി വരുന്നു. അത്തരം ഒരു സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രം തുടങ്ങാൻ നടപടിയെടുക്കും.
കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ വളർത്താൻ സ്കൂളുകളിലും വാർഡ് തലത്തിലും കളിയിടങ്ങളും അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കണം.