കോണ്‍ഗ്രസ് നടപ്പിലാക്കിയത് പാര്‍ട്ടിയിലെ മാത്രമല്ല, സമുദായ നോമിനികളിലെ തലമുറമാറ്റം കൂടി ! ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കും ശേഷം സണ്ണി ജോസഫ്, ആസ്ഥാന മുസ്ലിം നോമിനി ഹസനും പിന്‍ഗാമി. കൊടിക്കുന്നിലിനു പകരം അനില്‍കുമാര്‍, മുല്ലപ്പള്ളിക്കും സുധീരനും സുധാകരനും ശേഷം അടൂര്‍ പ്രകാശ്. ഇനിയും റിസള്‍ട്ട് ഉണ്ടാക്കാത്തവര്‍ വര്‍ക്കിംങ്ങ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാകേണ്ടി വരും ?

പുനസംഘടനയിലൂടെ ഇനി ഹസനല്ല കോണ്‍ഗ്രസിന്‍റെ മുസ്ലിം നേതാവ് എന്ന് തെളിയിച്ചു; ആ നറുക്ക് വീണത് യുവ നേതാവ് ഷാഫി പറമ്പിലിന്. ഒപ്പം മുന്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റ് ടി സിദ്ദിഖുമുണ്ട്.

New Update
shafi parambil ap anilkumar sunny joseph adoor prakash
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പുതിയ കെപിസിസി പുനസംഘടനയിലൂടെ കോണ്‍ഗ്രസിന്‍റെ പരമ്പരാഗത സമുദായ സമവാക്യങ്ങളിലും സമുദായ നോമിനിമാരിലും വന്‍ പോളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് ഹൈക്കമാന്‍റ്.

Advertisment

എകെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസിലെ ക്രൈസ്തവ നേതാവാരെന്ന ചോദ്യത്തിന് സണ്ണി ജോസഫ് എന്ന് ഉത്തരമായത് രണ്ടുനാള്‍ മുമ്പു മാത്രം. ആന്‍റോ ആന്‍റണിയും ബെന്നി ബഹനാനുമൊക്കെ അതിനായി ഏറെ ഇടിച്ചെങ്കിലും നറുക്ക് വീണത് സണ്ണിക്കു തന്നെ.


അടുത്ത ഊഴം എംഎം ഹസനായിരുന്നു. 'മുസ്ലിം സമുദായത്തെ പരിഗണിക്കണം, അത് എനിക്കു വേണം' എന്നു പറഞ്ഞുകൊണ്ട് മന്ത്രിയും കെപിസിസി പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറും വരെയായ നേതാവാണ് ഹസന്‍.

MM Hassan

എന്തായാലും പുനസംഘടനയിലൂടെ ഇനി ഹസനല്ല കോണ്‍ഗ്രസിന്‍റെ മുസ്ലിം നേതാവ് എന്ന് തെളിയിച്ചു; ആ നറുക്ക് വീണത് യുവ നേതാവ് ഷാഫി പറമ്പിലിന്. ഒപ്പം മുന്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റ് ടി സിദ്ദിഖുമുണ്ട്. 77 കാരനായ ഹസന് ഇനി മുട്ട് നിവര്‍ന്നിരുന്ന് വിശ്രമിക്കാം; പാര്‍ട്ടിയെ ഒരുപാട് സേവിച്ച നേതാവാണദ്ദേഹം.

കോണ്‍ഗ്രസിന്‍റെ ആസ്ഥാന പട്ടികജാതി നേതാവാണെന്ന് പരക്കെ അറിയപ്പെടുന്ന ആളായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. ആ ബലത്തിലാണ് 8 തവണ ലോക്സഭയിലേയ്ക്ക് ജയിച്ചതും കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റായതും. പാര്‍ട്ടിയില്‍ വേറൊരാള്‍ ഈ വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വരുന്നത് കൊടിക്കുന്നിലിന് സഹിക്കില്ലായിരുന്നു. പിവി ശ്രീനിജനെ ഒരു വിധത്തിലാണ് ഉന്തിത്തള്ളി കമ്മ്യൂണിസ്റ്റാക്കിയത്.

kodikunnil Untitled.v.jpg


എന്തായാലും ഇപ്പോള്‍ ആ പദവി അനില്‍കുമാര്‍ കൈയ്യടക്കിയിരിക്കയാണ്. അനില്‍ കുമാര്‍ വലിയ യോഗ്യനായ നേതാവൊന്നുമല്ല; പക്ഷേ, കൊടിയേക്കാള്‍ ഭേദം എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്.


കോണ്‍ഗ്രസിലെ 'നായര്‍' നേതാവാകണമെങ്കില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു അവസ്ഥ. ചിലരാണെങ്കില്‍ ആജീവനാന്ത സര്‍ട്ടിഫിക്കറ്റുകളുമായിട്ടായിരുന്നു നടപ്പ്. അക്കൂട്ടത്തിലേയ്ക്ക് പുതിയതായി പിസി വിഷ്ണുനാഥിന്‍റെ പേരുകൂടി എഴുതി ചേര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്.

pc vishnunath

മുല്ലപ്പള്ളിക്കും വിഎം സുധീരനും കെ സുധാകരനും ശേഷം കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അടുത്ത ഈഴവ നേതാവാണ് അടൂര്‍ പ്രകാശ്. അദ്ദേഹം മുമ്പ് എന്തൊക്കെ ആയി അതൊക്കെ ആ അക്കൗണ്ടില്‍ തന്നെ ആയിരുന്നു. ഇപ്പോഴിതാ യുഡിഎഫ് കണ്‍വീനറും.


പുതിയ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അടുര്‍ പ്രകാശിന് എന്തെങ്കിലും സ്വീകാര്യത ഉണ്ടെങ്കില്‍ അത് എംഎം ഹസന്‍ ഒഴിഞ്ഞല്ലോ എന്ന ആശ്വാസമാണ്. കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അത് വലിയൊരു മഴ പെയ്ത് ഒഴിഞ്ഞപോലാണ്.


പുതിയ ടീമിനെ നിശ്ചയിച്ചതോടെ ഇനി വിഡി സതീശന്‍റെയും സണ്ണി ജോസഫിന്‍റെയുമൊക്കെ ദൗത്യം യുഡിഎഫിനെ ഭരണത്തില്‍ തിരികെ എത്തിക്കുക എന്നതാണ്. അതിലവര്‍ പരാജയപ്പെട്ടാല്‍ അവരെയും പാര്‍ട്ടി വര്‍ക്കിങ്ങ് കമ്മറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാക്കി മാറ്റും എന്ന കാര്യം അവര്‍ മറക്കരുത്.