കൊച്ചി: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എംഎസ്‌സി എൽഎസ്‌എ 3 ൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനാലും, ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കാണാതായ ചരക്കുകൾ വീണ്ടെടുക്കുന്നതിനും സമുദ്ര പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി, കടലിലെ അടിത്തട്ട് മാപ്പിങ് നടത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
മൾട്ടി-ബീം സർവേ സംവിധാനം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിയ കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഈ സംരംഭം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും നടത്തുക.
കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പൽകമ്പനി ഇതിനകം ടി & ടി സാൽവേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്.
കണ്ടെയ്‌നറുകൾ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാച്ചുറേഷൻ ഡൈവേഴ്‌സ് ( ആഴത്തിൽ , വെള്ളത്തിനടിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണൽ ഡൈവേഴ്‌സ്) ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
കണ്ടെയ്നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ കടൽത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടർ ലില്ലി എന്ന ടോ കപ്പലിൽ (കപ്പൽ വലിച്ചുകൊണ്ടുപോകാനുള്ള നൗക) മൾട്ടിബീം സർവേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, സീമാക് (SEAMAC III) എന്ന കപ്പൽ ഡൈവിങ് പ്രവർത്തനങ്ങൾക്ക് സഹായിക്കും.