കൊച്ചി: എറണാകുളം വൈപ്പിൻ വളപ്പ് ബീച്ചിൽ കാണാതായ യെമൻ പൗരന്മാരെ കണ്ടെത്താനായില്ല. കുളിക്കാനിറങ്ങിയ യെമൻ പൗരന്മാരായ രണ്ടുപേരെയാണ് കാണാതായത്.
22 വയസ്സുള്ള ജിബ്രാൻ ഖലീൽ, 21 വയസ്സുള്ള അബ്ദുൽ സലാം മവാദ് എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.
ഇരുവരും സഹോദരങ്ങളാണ്. ഒമ്പത് പേരടങ്ങുന്ന യെമൻ വിദ്യാർഥികൾ കൊയമ്പത്തൂരിൽ നിന്നും കേരളം കാണാനെത്തിയതായിരുന്നു. കൊയമ്പത്തൂർ രത്നം കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ.
മെയ് 2 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാർഥികൾ സ്ഥലത്തെത്തിയത്. പ്രക്ഷുബ്ധമായ കാലാവസ്ഥയായതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾ വിദ്യാർഥികളോട് പറഞ്ഞിരുന്നു.
എന്നാൽ, ഭാഷാപരമായ പ്രശ്‌നങ്ങൾ ഉള്ളതിനാലാകാം ഇവർക്ക് കാര്യം മനസ്സിലായില്ലെന്ന് അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അപകടത്തിൽപ്പെട്ട ഒരാൾ കോയമ്പത്തൂരിലെ കോഴ്സ് പൂർത്തിയാക്കി നാട്ടിൽ മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.