കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.
പൊലീസിൽ പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ല എന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്നും സാന്ദ്ര വ്യക്തമാക്കി.
പ്രൊഡക്ഷൻ കൺട്രോളറുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആണ് വധഭീഷണി സന്ദേശം വന്നത്. നടപടികളൊന്നുമുണ്ടാകാത്തതിനാൽ അന്വേഷിച്ചപ്പോൾ തിരക്കാണെന്നാണ് മറുപടി ലഭിച്ചത്.
ഭീഷണിയുടെ ഓഡിയോ അടക്കം പരാതി നൽകിയിട്ടും നിരുത്തരവാദപരമായ രീതിയിലുള്ള പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും പൊലീസിനെ സ്വാധീനിച്ചിട്ടുണ്ടെന്നും സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലൻസിനും പരാതി നൽകുമെന്നും ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു. മലയാള സിനിമ ഭരിക്കുന്നത് ഗുണ്ടാസംഘം ആണെന്നും സാന്ദ്ര ആരോപിച്ചു.